ദോഹ : ഇന്നത്തെ ജർമ്മനി കോസ്റ്റാറിക്ക മത്സരം ശ്രദ്ധേയമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ലോകകപ്പിൽ ഒരു വനിത മുഖ്യറഫറിയായും മറ്റ് രണ്ട് വനിതകൾ സഹ റഫറിമാരായും നിയന്ത്രിക്കുന്നആദ്യ മത്സരമാകുമിത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലിൽ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാർ.
38-കാരിയായ സ്റ്റെഫാനി കഴിഞ്ഞയാഴ്ച പോളണ്ടും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിൽ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാർച്ചിൽ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020-ലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ൽ ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന യുവേഫ കപ്പ് സൂപ്പർ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്.
ഫിഫയുടെ 36 മുഖ്യ റഫറിമാരുടെ പട്ടികയിൽ സ്‌റ്റെഫാനിയെ കൂടാതെ രണ്ട് വനിതകൾ കൂടിയുണ്ട്. ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ന്യൂസയും കാരെനും കൂടാതെ അമേരിക്കയിൽ നിന്നുള്ള കാതറിന്‍ നെസ്ബിറ്റയാണ് മൂന്നാമത്തെ വനിത. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിതകൾ ലോകകപ്പിന്റെ ഭാഗമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |