ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ 59.46 ശതമാനം പോളിംഗ്. 2017ൽ ആദ്യഘട്ടത്തിൽ 68ശതമാനവും 2012ൽ 71ശതമാനവുമായിരുന്നു പോളിംഗ്.
182 അംഗ നിയമസഭയിൽ സൗരാഷ്‌ട്ര-കച്ച്, ദക്ഷിണ മേഖലകളിലെ 19 ജില്ലകളിലുള്ള 89 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടിംഗ് നടന്നത്. ബാക്കിയുള്ള 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ അഞ്ചിന് നടക്കും.
പോളിംഗ് കുറഞ്ഞത് ബി.ജെ.പി അടക്കം എല്ലാ കക്ഷികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു. അതേസമയം, കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളുള്ള മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖ നേതാക്കൾ വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.
സൗരാഷ്ട്ര മേഖലയിലെ ഭാവ്‌നഗറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് (51.34ശതമാനം). തൂക്കുപാലം തകർന്ന മോർബിയിലെ വോട്ടിംഗ് ശതമാനം 53.86. നർമ്മദ (60ശതമാനം), നവസാരി (65.91 ശതമാനം), ഡാംഗ് (64.84 ശതമാനം), വൽസാദ് (62.46 ശതമാനം), ഗിർ സോമനാഥ് (60.46 ശതമാനം) എന്നിങ്ങനെയാണ് പോളിംഗ്.
ചെറിയ സംഘർഷങ്ങൾ ഒഴിച്ചാൽ പോളിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഝാരി ഗ്രാമത്തിൽ പുലർച്ചെ അജ്ഞാതർ ആക്രമണം നടത്തിയതായി വൻസ്‌ദ ബി.ജെ.പി സ്ഥാനാർത്ഥി പിയൂഷ് ഭായ് പട്ടേൽ ആരോപിച്ചു.
ഉമഗ്രാമിൽ നൂറു വയസുകാരി കമുൻബെൻ ലാലാഭായ് അടക്കംനിരവധി മുതിർന്ന പൗരൻമാർ ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ച് ബൂത്തിലെത്തി. ഇന്ധനവില, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി അമ്രേലിയിലെ കോൺഗ്രസ് എം.എൽ.എ പരേഷ് ധനാനി ഗ്യാസ് സിലിണ്ടർ വച്ചു കെട്ടിയ സൈക്കിളുമായാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഭാവ്‌നഗറിലെ ഹാനോയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ജാംനഗറിലും ജാംനഗർ നോർത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ഭാര്യ റിവബ ജഡേജ രാജ്‌ക്കോട്ടിലും വോട്ടു രേഖപ്പെടുത്തി. കോൺഗ്രസിന് ജയം ഉറപ്പാണെന്ന് ബറൂച്ചിലെ അങ്ക്‌ലേശ്വർ മണ്ഡലത്തിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകൾ മുംതാംസ് പട്ടേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |