ന്യൂഡൽഹി: ബഫർസോൺ സംബന്ധിച്ച കോടതി വിധി നടപ്പിലാക്കുമ്പോൾ ഓരോ പ്രദേശത്തെയും യഥാർത്ഥ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ നിർബ്ബന്ധമാക്കി ജൂൺ മൂന്നിന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ, അതിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിറുത്തിവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ജയ്‌പൂർ വിമാനത്താവള റോഡ്
പൊളിക്കേണ്ടി വരില്ലേയെന്ന് കോടതി
നഗരങ്ങളിൽ വനപ്രദേശമായി നിർണ്ണയിച്ച് വിജ്ഞാപനം ചെയ്ത സ്ഥലങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളിൽ സുപ്രീംകോടതി വിധി നടപ്പിലാക്കിയാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ സംരക്ഷിത വനമേഖലയുണ്ട്. ഈ പ്രദേശത്ത് ബഫർ സോൺ വിധി പൂർണ്ണതോതിൽ നടപ്പിലാക്കിയാൽ വിമാനത്താവള റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബഫർ സോൺ വിജ്ഞാപനത്തിന്റെ പരിധിയിൽ നിന്ന് ചില വനമേഖലകളെ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇക്കാര്യം അമിക്കസ് ക്യൂറി കെ. പരമേശ്വറുമായി ചർച്ച ചെയ്യുമെന്ന് തുഷാർ മേത്ത അറിയിച്ചു.
ബഫർ സോൺ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |