SignIn
Kerala Kaumudi Online
Friday, 26 April 2024 7.39 PM IST

ഇനി മുതൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇല്ല, വിദ്യാർത്ഥികളുടെ കഞ്ഞിയിൽ പാറ്റയിട്ട് കേന്ദ്രം | VIDEO

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്‌കോളർഷിപ്പുകൾ എത്ര മാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ അറിയാം. സാമ്പത്തികവും ഭൗതികവുമായി രാജ്യം ഏറെ പുരോഗതി നേടിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേ സമയം ഒരു വിഭാഗം ഇപ്പോഴും സ്ഥിരമായി തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്. പിന്നാക്ക പട്ടികവർഗ പട്ടിക ന്യൂനപക്ഷ വിഭാഗങ്ങൾ കാലാന്തരങ്ങളായി ദുരിതം അനുഭവിക്കുന്നവരാണ്. വിദ്യാഭ്യാസം മൗലിക അവകാശമാക്കി നിയമം വന്നിട്ടും പിന്നാക്ക ന്യൂനപക്ഷ പട്ടിക വിഭാഗങ്ങളിലെ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് പ്രധാനമായും അവർക്കു ലഭിച്ചു വരുന്ന സ്‌കോളർ ഷിപ്പിന്റെ സഹായം കൊണ്ടു കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് കേന്ദ്രം നൽകി വരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് കാരണമൊന്നും പറയാതെ പൊടുന്നനേ നിറുത്തലാക്കിയ വാർത്ത പലരും അറിഞ്ഞു പോലും കാണില്ല.

scholarship

സ്‌കോളർഷിപ്പ് വിവരങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ പോർട്ടലിലാണ് ഇതേപ്പറ്റി അറിയിപ്പ് വന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗം കുട്ടികളുടെ പ്രീമെട്രിക് സ്‌കോളർഷിപ്പ് നിറുത്തലാക്കുന്നതിനു മുമ്പേ തന്നെ മറ്റു വിഭാഗം കുട്ടികളുടേതും നിറുത്തലാക്കിയിരുന്നു. എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കേ ഇനി മുതൽ സ്‌കോളർഷിപ്പിന് അർഹതയുള്ളൂ എന്നാണ് അറിയിപ്പ്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകി വന്നിരുന്നത്. സ്‌കോളർഷിപ്പ് തുകയാകട്ടെ അത്ര കേമം ഒന്നുമല്ല. മാസം 225 രൂപ. ഹോസ്റ്റലിലാണ് താമസം എങ്കിൽ 525 രൂപ ലഭിക്കും. അദ്ധ്യയന വർഷാരംഭത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 750 രൂപ നൽകാനും വ്യവസ്ഥ ഉണ്ട്. സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ള കുട്ടികളുടെ തുച്ഛമായ ഈ സ്‌കോളർഷിപ്പ് തുക നൽകാതിരിക്കുന്നതിലൂടെ സർക്കാർ എന്തു സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് വ്യക്തമല്ല. പാവങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾക്ക് ഈ നെറികെട്ട തീരുമാനമെടുക്കാൻ ഒരു മനസാക്ഷി ക്കുത്തും ഇല്ലാതെ പോയല്ലോ എന്നതാണ് ആശ്ചര്യം. ഇരുപത്തഞ്ചു ലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള കേന്ദ്ര സർക്കാരിന് പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇനത്തിൽ ഒരു വർഷം എണ്ണായിരം കോടി രൂപ പോലും ചെലവ് വരുന്നില്ല. മാത്രമല്ല മൊത്തം സ്‌കോളർഷിപ്പ് തുകയുടെ 75 ശതമാനമാണ് കേന്ദ്ര വിഹിതം. ശേഷിക്കുന്ന 25 ശതമാനം അതതു സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ഒന്നു മുതൽ പത്തുവരെ അഞ്ചു കോടിയിൽപ്പരം കുട്ടികൾ പ്രീമെട്രിക് സ്‌കോളർഷിപ്പ് വാങ്ങിക്കൊണ്ടിരുന്നു. ഇനി ഒൻപതും പത്തും ക്ലാസുകാർക്കു മാത്രമായി അതു ചുരുക്കുമ്പോൾ വലിയ വിഭാഗം കുട്ടികൾ പുറത്താകും. നന്നേ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാകും അതു വലിയ തിരിച്ചടിയാവുക. ചെറുതെങ്കിലും അവരെയൊക്കെ സംബന്ധിച്ച് മാസം തോറും ലഭിക്കുന്ന 225 രൂപ വലിയ ആനുകൂല്യം തന്നെയാണ്. പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളെ കേന്ദ്രം ഒഴിവാക്കിയിരിക്കുക ആണെങ്കിലും സംസ്ഥാന സർക്കാർ അവരെ കൈ വിടുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം ആശയ്ക്കു വക നൽകുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SCHOLARSHIP, INDIA, KERALA, STUDENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.