കോട്ടയം. മൃഗാശുപത്രികളിൽ മരുന്നുകൾ ലഭിക്കാതായതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് അധികവില നൽകി വാങ്ങേണ്ട സ്ഥിതിയാണ് സാധാരണക്കാരായ കർഷകർക്ക്. മരുന്നു വാങ്ങുന്നതിനായുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കിയതാണ് ക്ഷാമം നേരിടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ജില്ലയിലെ 80 ൽ 66 ആശുപത്രികളിലും മരുന്നില്ല. മരുന്നുകൾ പുറത്തു നിന്ന് വാങ്ങാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
വിരഗുളിക, പശുവിന്റെ ദഹനത്തിനാവശ്യമായ മരുന്നുകൾ, കാൽസ്യം പൗഡർ, അകിട് വീക്കം, സൈലേറിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ എന്നിവയ്ക്കാണ് കൂടുതൽ ക്ഷാമം. നിലവിൽ മൃഗസംരക്ഷണ വകുപ്പ് നേരിട്ടുള്ള മരുന്ന് വിതരണം നിറുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തി മരുന്നു വാങ്ങണമെന്നാണ് പുതിയ നിർദേശം. ഒരു ലക്ഷം രൂപയാണ് മരുന്നുകൾക്ക് വകയിരുത്തുന്നത്. ഇത് തികയുന്നില്ലെന്നതാണ് പ്രശ്നം.
2019ന് ശേഷം മരുന്നുകളുടെ വിലയിൽ 50 ശതമാനം വർദ്ധനവുണ്ടായി. അകിട് വീക്കം പോലെയുള്ള രോഗങ്ങൾ ബാധിക്കുന്ന മൃഗങ്ങൾക്ക് ചികിത്സയ്ക്കായി കർഷകർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇരട്ടി വിലയ്ക്ക് മരുന്ന് വാങ്ങണം. കുറഞ്ഞനിരക്കിലും നീതി മെഡിക്കൽ സ്റ്റോർ മുഖേനയും മരുന്നുകൾ ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അന്യസംസ്ഥനങ്ങളിൽ നിന്ന് എത്തിക്കുന്ന മൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാത്തത് വിവിധ രോഗങ്ങൾക്കും കാരണമാകുന്നു
ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഷാജി പണിക്കശേരി പറയുന്നു.
വെറ്ററിനറി സർജൻമാർ നൽകുന്ന പ്രോജക്ട് അനുസരിച്ച് തദേശസ്വയംഭരണ സ്ഥാപനങ്ങളാണ് മൃഗാശുപത്രികളിൽ മരുന്ന് എത്തിക്കുന്നത്. എന്നാൽ, ഇത്തവണ മരുന്ന് വിതരണത്തിനുള്ള മാർഗ്ഗനിർദേശം വീണ്ടും പുതുക്കിയതാണ് മരുന്ന് ലഭ്യമാകാൻ കാലതാമസമുണ്ടാക്കിയത്. റിവൈസ്ഡ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ 17 പഞ്ചായത്തുകളിൽ ഈ പ്രോജക്ട് മുഖേന മരുന്നുകൾ വാങ്ങി. 66 സ്ഥാപനങ്ങളിൽ നടപടികൾ പുരോഗതിയിലാണ്. ഒരുമാസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |