അമൃത്‌സർ: പഞ്ചാബിലെ ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ഗുണ്ടാസംഘാംഗം ഗോൾഡി ബ്രാർ യു.എസിൽ അറസ്റ്റിൽ. നവംബർ 20ന് കാലിഫോർണിയയിൽ ഇയാൾ പിടിയിലായെന്നാണ് റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഈ വാർത്ത സ്ഥിരീകരിച്ചു. ബ്രാറിനെ കാലിഫോർണിയ പൊലീസ് കസ്റ്രഡിയിലെടുത്തെന്നും ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ കാനഡയിലായിരുന്ന ബ്രാർ അടുത്തിടെയാണ് യു.എസിലേക്ക് മാറിയത്. ലോറൻസ് ബിഷ്ണോയി ഗുണ്ടാസംഘത്തിലെ അംഗമായ ഇയാൾ കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
വിദേശത്ത് ഒളിവിൽ കഴിയുന്ന ആളെ അറസ്റ്ര് ചെയ്യാനും തടങ്കലിൽ വയ്ക്കാനും അനുവദിക്കുന്ന റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ ചാര സംഘടനയായ റായും ഡൽഹി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും നൽകിയ വിവരമനുസരിച്ചാണ് ഗോൾഡി ബ്രാറിന്റെ അറസ്റ്റ് കാലിഫോർണിയയിൽ നടന്നത്. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ഗോൾഡി ബ്രാർ 2017ൽ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയത്. കഴിഞ്ഞ മാസം ദേരാ സച്ചാ അനുയായി കൊല്ലപ്പെട്ടതിനു പിന്നിലെ മുഖ്യ ആസൂത്രകനും ബ്രാർ ആണ്.
ഗോൾഡി ബ്രാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷികം സർക്കാർ പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് സിദ്ദു മൂസെവാലയുടെ പിതാവ് ബൽക്കൗർ സിംഗ് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ഇത്രയും ഉയർന്ന തുക നൽകാൻ കഴിയുന്നില്ലെങ്കിൽ ആ തുക നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ മേയ് 29നാണ് സിദ്ദു മൂസെവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ച് വെടിയേറ്റ് മരിച്ചത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ സംഗീത-അഭിനയ-രാഷ്ട്രീയ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് സിദ്ദു മൂസെവാല. 29 വയസായിരുന്നു. സിദ്ദു പാടിയ നിരവധി ഗാനങ്ങൾ ഹിറ്റാണ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ സിദ്ദുവിന്റെ ഉപരിപഠനം കാനഡയിലായിരുന്നു.
വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെ കാറിൽ സഞ്ചരിക്കവെയാണ് അദ്ദേഹത്തിനു നേരെ അക്രമികൾ വെടിയുതിർത്തത്. തുടർന്ന് സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്ര് ഇട്ടിരുന്നു. യുവ അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിതെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് സർക്കാർ മൂസെവാലയ്ക്ക് നൽകിയിരുന്ന വി.ഐ.പി സുരക്ഷ പിൻവലിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു കൊലപാതകം. അദ്ദേഹത്തോടൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് വി.ഐ.പി സുരക്ഷ പിൻവലിച്ചതിനെതിരെ ആം ആദ്മി സർക്കാരിനെതിരെ വലിയ വിമർശനം ഉണ്ടാകുകയും ചെയ്തു.
സ്വാഗതം ചെയ്ത് പിതാവ്
ഗോൾഡി ബ്രാർ കസ്റ്റഡിയിലായതിനെ സ്വാഗതം ചെയ്ത് സിദ്ദു മൂസെവാലയുടെ പിതാവ് ബൽക്കൗർ സിംഗ്. ബ്രാറിനെ പിടികൂടിയ വിവരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്ഥിരീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |