കൊല്ലം: പൊട്ടിപ്പൊളിഞ്ഞതും അടച്ചിട്ടതുമായ റോഡുകൾ, നിർമ്മാണ നാടകം നടക്കുന്ന കല്ലുപാലം, ഗതാഗതകുരുക്കിൽ നട്ടംതിരിയുന്ന കവലകൾ... നഗരത്തിൽ അത്യാഹിതങ്ങളിൽ ഓടിയെത്താൻ അഗ്നിരക്ഷാസേനയ്ക്ക് കടമ്പകളേറെയാണ്. നോക്കെത്തും ദൂരത്തുള്ള സ്ഥലത്തുപോലും ഓടിയെത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ് കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായത്. കോട്ടമുക്ക് ലക്ഷ്മിനടയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി മൂന്നോളം കടകൾക്ക് തീപിടിച്ചപ്പോൾ കിലോമീറ്ററുകളാണ് സേന ചുറ്റിക്കറങ്ങിയത്. ചാമക്കട, കടപ്പാക്കട സ്റ്റേഷനിൽ നിന്നായി അഞ്ചോളം ഫയർ യൂണിറ്റുകളാണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസം ചുറ്റിക്കറങ്ങിയത്. ചാമക്കട സ്റ്റേഷനിൽ നിന്ന് കേവലം അരകിലോമീറ്റർ മാത്രം ദൂരമുള്ള ലക്ഷ്മിനടയിലെത്താൻ കല്ലുപാലം റോഡ് അടച്ചിട്ടിരിക്കുന്നത് കാരണം സൂചിക്കാരൻ മുക്ക് തിരിഞ്ഞ് ഒരു കിലോമീറ്ററോളം സേനയ്ക്ക് അധികം സഞ്ചരിക്കേണ്ടി വന്നു. ഇതേ കാരണത്താൽ കടപ്പാക്കടയിൽ നിന്നുള്ള സംഘം രണ്ട് കിലോമീറ്ററാണ് അധികമായി ചുറ്റിത്തിരിഞ്ഞത്. ജില്ലാ ആശുപത്രി ജംഗ്‌ഷനിൽ തിരിയേണ്ട വാഹനം ഹൈസ്‌കൂൾ ജംഗ്‌ഷൻ തിരിഞ്ഞാണ് സ്ഥലത്തെത്താൻ കഴിഞ്ഞത്. ഇത്തരത്തിലുള്ള സമയനഷ്ടം കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നാശനഷ്ടത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമായിരുന്നു.
ആടിയുലഞ്ഞ് ചാമക്കട
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപൊളിച്ചതിനെ തുടർന്ന് ചാമക്കട സ്റ്റേഷന് സമീപത്തെ റോഡുകൾ തകർന്ന അവസ്ഥയിലാണ്. പൈപ്പ് ലൈൻ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പൂർവ സ്ഥിതിയിലാക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ ശ്രമിച്ചിട്ടില്ല. ചാമക്കട സ്റ്റേഷനിൽ നിന്ന് താമരക്കുളം, ബെൻസിഗർ ആശുപത്രി ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ, പുകയില പണ്ടകശാല പാലം ഭാഗത്തേക്കുള്ള അര കിലോമീറ്റർ പൂർണമായും കുണ്ടും കുഴിയുമാണ്. സ്റ്റേഷനിൽ നിന്നിറങ്ങുന്ന വാഹനം ഈ കുഴികൾ മറികടക്കാൻ മാത്രം കുറഞ്ഞത് അഞ്ച് മിനിട്ടിലധികം എടുക്കും. അത്യാഹിതങ്ങളിൽ ഓരോ സെക്കന്റും വിലപ്പെട്ടതാണെന്ന കാര്യം അധികൃതരും മറന്ന മട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |