ശബരിമല : ശബരിമലയിൽ നെയ്യുടെ കരുതൽ ശേഖരത്തിൽ വൻ കുറവ് വന്നതോടെ അപ്പം, അരവണ നിർമ്മാണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. ഡപ്പിക്ഷാമത്തെ തുടർന്ന് അരവണയുടെ ഉല്പാദനവും ശേഖരവും കുറച്ചതിന് പിന്നാലെയാണ് നെയ്യ് ക്ഷാമവും പ്രതിസന്ധിയാകുന്നത്. തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ് ത്തേങ്ങ ഉടച്ച് തോണിയിൽ ഒഴിക്കുന്നത് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. പ്രസാദ നിർമ്മാണത്തിന് ആവശ്യമായ നെയ്യ് പുറത്ത് നിന്ന് വാങ്ങാനൊരുങ്ങുകയാണ് ദേവസ്വം ബോർഡ്. ഇത്തവണ നട തുറന്ന സമയം 49,000 ലിറ്റർ നെയ്യാണ് പുറത്ത് നിന്ന് വാങ്ങിയത്. ഇതിൽ 14,000 ലിറ്റർ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.
നേരിട്ടുള്ള അഭിഷേകം വർദ്ധിച്ചു
ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് നേരിട്ട് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യുന്ന രീതി വർദ്ധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ ഭൂരിഭാഗം തീർത്ഥാടകരും പതിനെട്ടാംപടി കയറി ദർശനം നടത്തിയ ശേഷം സന്നിധാനത്ത് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക തോണിയിൽ തേങ്ങ ഉടച്ച് നെയ്യ് നിക്ഷേപിക്കുകയായിരുന്നു പതിവ്. ഇതിൽ നിന്ന് ചെറിയ രീതിയിൽ മാത്രമാണ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്താൻ നെയ്യ് എടുത്തിരുന്നത്. എന്നാൽ നേരിട്ടുള്ള അഭിഷേകം വർദ്ധിച്ചതോടെ മുക്കാൽ ഭാഗം നെയ്യും ഭക്തർക്ക് മടക്കി നൽകേണ്ടതായി വരുന്നുണ്ട്. ഇതാണ് കരുതൽ ശേഖരം കുറയാൻ കാരണം. ക്ഷാമമുണ്ടെന്ന് ബോർഡ് പറയുമ്പോഴും ആടിയ ശിഷ്ടം നെയ്യുടെ വില്പന കൗണ്ടറുകളിൽ സജീവമാണ്.
അപ്പം, അരവണ വില്പന കൂടി
തീർത്ഥാടകത്തിരക്ക് വർദ്ധിച്ചതോടെ അപ്പം, അരവണയുടെ വില്പനയിലും വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചവരെ അഞ്ച് ലക്ഷത്തോളം അപ്പവും രണ്ട് ലക്ഷത്തോളം അരവണയുമാണ് വിറ്റുപോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അപ്പത്തിന്റെ വില്പന ഏഴ് ലക്ഷത്തിലേക്കും അരവണ മൂന്ന് ലക്ഷത്തിലേക്കും വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്നതിന് അനുസരിച്ച് പ്രസാദങ്ങളുടെ വില്പനയും വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |