ഭോപ്പാൽ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന് സ്‌കൂൾ അദ്ധ്യാപകന് സസ്‌പെൻഷൻ. മദ്ധ്യപ്രദേശിലെ ബർവാനിയയിലെ ഒരു സ്‌കൂൾ അദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്. ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എൻ എസ് രഘുവംശിയുടേതാണ് ഉത്തരവ്. മറ്റ് ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ലീവിലായിരുന്നു അദ്ധ്യാപകൻ, എന്നാൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ചിത്രങ്ങൾ ഇദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കന്യാകുമാരിയിൽ നിന്നും കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള രാഹുൽ ഗാന്ധിയുടെ പദയാത്ര നവംബർ 23നാണ് മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്. കഴിഞ്ഞ സെപ്തംബർ ഏഴിനാണ് തമിഴ്നാട് നിന്നും യാത്ര ആരംഭിച്ചത്. തുടർന്ന് കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രയും കടന്നാണ് യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |