കൊല്ലം: ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ച മൂലം കൊല്ലം ചവറ സ്വദേശിനി നിഷയ്ക്ക് സർക്കാർ ജോലി നഷ്ടമായ സംഭവത്തിൽ പിഎസ്‌സിയെ കുറ്റപ്പെടുത്തി തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. അവധി ദിനത്തിൽ പോലും നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ മെയിൽ അയച്ചിട്ടും സമയതാമസം ചൂണ്ടിക്കാട്ടി നിയമനം നിഷേധിച്ചത് പിഎസ്‌സി ആണെന്നാണ് മന്ത്രിയുടെ ഭാഷ്യം. ഉദ്യോഗസ്ഥൻ കാണിച്ച അലംഭാവം മൂലമാണ് തനിക്ക് അർഹമായ ജോലി നഷ്ടമായത് എന്ന് ഉദ്യോഗാർത്ഥിയായ നിഷ ആരോപണമുന്നയിച്ചത് വാർത്തയായതിന് പിന്നാലെയാണ് എം ബി രാജേഷ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് കൊണ്ട് പ്രതികരണം നടത്തിയത്.
2015-ൽ എറണാകുളം ജില്ലയിലേയ്ക്കുള്ള എൽഡി ക്ളാർക്ക് ലിസ്റ്റിൽ 696-ാം റാങ്ക് നിഷ കരസ്ഥമാക്കിയിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തസ്തികയിലെ ഒഴിവുകൾ നിഷ ഉദ്യോഗസ്ഥരെ നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി ഉദ്യോഗസ്ഥൻ താമസിപ്പിച്ച് റിപ്പോർട്ട് ചെയ്ത് നഷ്ടമാക്കി എന്നാണ് നിഷ ആരോപിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നാല് സെക്കന്റ് വൈകിയത് മൂലം ജോലി നഷ്ടമായ സംഭവത്തിൽ ഉദ്യോഗസ്ഥ അലംഭാവം തള്ളിയ എം ബി രാജേഷ് പിഎസ്‌സിയെ പഴിക്കുകയായിരുന്നു.
2018 മാർച്ച് 28ന് ആറ് ജില്ലകളിലെ 12 ഒഴിവുകൾ നഗരകാര്യ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഒഴിവുകൾ പിഎസ്‌സിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. മാർച്ച് 31ന് രാത്രി 11.36 മുതൽ ഉദ്യോഗസ്ഥർ ഒഴിവുകൾ അറിയിച്ച് കൊണ്ടുള്ള മെയിലുകൾ പിഎസ്‌സിയ്ക്ക് അയച്ചു തുടങ്ങിയിരുന്നു. ഇതിൻ പ്രകാരം കണ്ണൂർ, എറണാകുളം ജില്ലകളിലേയ്ക്ക് മെയിൽ അയച്ചത് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു. മെയിൽ ലഭിക്കാൻ നാല് സെക്കന്റ് താമസമുണ്ടായി എന്ന പേരിൽ നിഷയുടെ ജോലി പിഎസ്‌സിയാണ് നിഷേധിച്ചതെന്നും അതേ സമയം കണ്ണൂരിലെ ഉദ്യോഗാർത്ഥിയ്ക്ക് കൃത്യമായി നിയമനം നടന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |