കോഴിക്കോട് : ലിംഗ സമത്വ കാമ്പെയിനിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങൾക്ക് ചൊല്ലാൻ വേണ്ടി തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത കുടുംബശ്രീ ഡയറക്ടർ തള്ളി. ലിംഗ സമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ 'നയി ചേതന ' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നതായി പ്രസ്താവനയിൽ പറയുന്നു. .ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക. അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പെയിനിന്റെ ലക്ഷ്യം .കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ കാമ്പെയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്ന് ഡയറക്ടർ വിശദീകരിച്ചു.
ലിംഗസമത്വ പ്രതിജ്ഞ ചില മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശമെന്ന പ്രതിജ്ഞയിലെ പരാമർശം ശരിയത്ത് വനിരുദ്ധമാണെന്നായിരുന്നു സമസ്ത അടക്കമുള്ളവരുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |