ഖത്തർ ലോകകപ്പിൽ പോർചുഗൽ ടീമിന്റെ മുന്നേറ്റ നിരയുടെ കുന്തമുനയായി മാറും എന്ന് ആരാധകർ പ്രതീക്ഷയർപ്പിച്ചിരുന്ന താരമാണ് ക്രിസ്റ്റ്യാനെ റൊണാൾഡോ. എന്നാൽ പോർചുഗൽ ടീം പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് അടുത്ത നിർണായക മത്സരത്തിനായി തയ്യാറാകുന്ന വേളയിൽ സൂപ്പർ താരത്തിനോടുള്ള ആരാധകരുടെ പ്രീതിയ്ക്ക് ഭംഗം വന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ലോക ഫുട്ബാളിലെ അതികായൻ എന്ന വിശേഷിപ്പിക്കുന്ന താരത്തിന് ലോകകപ്പിൽ പ്രതിഭയ്‌ക്കൊത്ത് ഉയർന്ന് ടീമിനായി സംഭാവനകൾ നൽകാനാകാതെ പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ടീം പ്രീ ക്വാർട്ടറിൽ കടന്നെങ്കിലും താരത്തിന് തന്റെ രാജ്യത്തിനായി ഇത് വരെ ഒരു ഗോൾ മാത്രമാണ് നേടാനായത്. അതിനോടൊപ്പം തന്നെ പോർചുഗൽ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ സൗത്ത് കൊറിയയോട് പരാജയപ്പെട്ടതും ഈ രോഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാലിപ്പോൾ റൊണാൾഡോയെ സ്വിറ്റ്സർലാന്റിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ആരാധകരുടെ ആവശ്യം.
പോർച്ചുഗീസ് സ്‌പോർട്‌സ് പത്രമായ 'എ ബോല' നടത്തിയ സർവേ പ്രകാരം 70 ശതമാനം ആരാധകരും റൊണാൾഡോയെ അടുത്ത മത്സരത്തിൽ കളത്തിലിറക്കരുത് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റൊണാൾഡോ ടീമിന്റെ വിജയത്തിന് തടസം നിൽക്കുന്നു. അദ്ദേഹം സ്വന്തം പ്രതിച്ഛായ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും . ഇത് സിആർ7 അല്ല, സിആർ37 ആണെന്ന് ഒരു ഫുട്ബാൾ ആരാധകൻ പറഞ്ഞതായും പോർചുഗീസ് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |