പാലക്കാട്: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെയും കെടുകാര്യസ്ഥതയെയും തുടർന്ന് ഇത്തവണ സംസ്ഥാനത്തിന് നഷ്ടമായത് 10 എം.ഡി, 5 ഡി.എൻ.ബി സീറ്റുകൾ. പ്രവേശന പട്ടിക തയ്യാറാക്കിയുള്ള ഉത്തരവ് ഇറങ്ങിയത് അവസാന തീയതിയായ ഡിസംബർ രണ്ടിന് രാത്രി 10.20ന്. ഉത്തരവിറങ്ങി രണ്ട് മണിക്കൂറിനകം അതാത് കോളേജുകളിലെത്തി പ്രവേശനം നേടാനായിരുന്നു നിർദ്ദേശം. ഇതോടെ പകുതിയിലേറെ പേർക്ക് പ്രവേശനം നേടാനായില്ല.
സംസ്ഥാനത്ത് ആകെയുള്ള മെഡിക്കൽ പി.ജി സീറ്റുകളുടെ 10 ശതമാനം സർവീസ് ക്വോട്ടയാണ്. ഇതിലെ 45 ശതമാനവും സർക്കാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ഡോക്ടർമാർക്ക് വേണ്ടിയാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതുപ്രകാരം 19 സീറ്റാണുള്ളത്. പാലക്കാട് ഗവ.മെഡിക്കൽ കോളേജ് പട്ടികജാതി പട്ടിക വർഗ വകുപ്പിന് കീഴിലായതിനാൽ ഇവിടെയുള്ള ഡോക്ടർമാർക്ക് പ്രവേശനം നൽകാനാവില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ ആരോഗ്യ വകുപ്പിന്റെ നിലപാട്. ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രവേശനം നൽകാൻ ഉത്തരവിട്ടു. നവംബർ 29നാണ് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അനുകൂലമായ അന്തിമവിധി വന്നത്. പ്രവേശനത്തിന് അവസാന തീയതിക്ക് പിന്നെയും മൂന്നുദിവസം ബാക്കിയുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിച്ചത് തിരിച്ചടിയായി.
പ്രവേശനത്തിനുള്ള ഉത്തരവിറക്കിയത് ഡിസംബർ രണ്ടിന് രാത്രി 10.20ന്. രാത്രി 12 മണിക്കകം പ്രവേശനം നേടണമെന്നായിരുന്നു നിർദ്ദേശം. ഇതോടെ ദൂരസ്ഥലങ്ങളിലുള്ളവർ അക്ഷരാർത്ഥത്തിൽ കുടുങ്ങി.
10 എം.ഡി സീറ്റ്, എം.ഡിക്ക് തുല്യമായ 5 ഡി.എൻ.ബി സീറ്റ് എന്നിവയാണ് നിലവിൽ ഒഴിഞ്ഞ് കിടക്കുന്നത്.
പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കോടതിയെ സമീപിച്ചതാണ് പ്രവേശന നടപടികൾ വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ, കോടതി വിധിയുണ്ടായിട്ടും പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നുള്ളവരെ ഒഴിവാക്കാൻ ശ്രമിച്ചതാണ് സീറ്റ് നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാരും പറയുന്നു. ഇനിയും പ്രവേശനത്തിന് അവസരം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുകയാണ് ഡോക്ടർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |