കൊച്ചി: റിലീസ് ചെയ്ത് 42 ദിവസം കഴിയും മുമ്പ് ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിർമ്മാതാവ്,വിതരണക്കാർ,താരങ്ങൾ എന്നിവരുടെ അടുത്ത സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫുയോക്. ജനുവരി ഒന്നു മുതൽ വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
തിയേറ്ററിൽ റിലീസ് ചെയ്ത് 20 ദിവസം കഴിഞ്ഞാൽ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്ന നിർമ്മാതാക്കളുണ്ട്. 20 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചാലേ സ്വീകരിക്കൂവെന്ന ഒ.ടി.ടി കമ്പനികളുടെ വ്യവസ്ഥ പാലിക്കാനാണിത്. ഒ.ടി.ടി മതിയെന്ന നിലപാട് താരങ്ങൾ സ്വീകരിക്കുന്നത് തടയാനാണ് അവരുടെ ഭാവിചിത്രങ്ങളുമായി സഹകരിക്കില്ലെന്ന തീരുമാനം.
സിനിമാസംഘടനകളായ അമ്മ,മാക്ട,ഫെഫ്‌ക,ഫിലിം ചേംബർ,നിർമ്മാതാക്കൾ,വിതരണക്കാർ എന്നിവരെ ഇക്കാര്യം അറിയിക്കും. 56 ദിവസത്തിന് ശേഷമേ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാവൂവെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ചർച്ച നടത്തും.
അവതാർ 2 പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച തർക്കം ഒത്തുതീർത്തു. ടിക്കറ്റ് വരുമാനത്തിന്റെ 55 ശതമാനം ആദ്യത്തെ രണ്ടാഴ്‌ച തിയേറ്ററുടമകൾക്ക് ലഭിക്കും. രണ്ടാഴ്ചക്കുശേഷം 50 ശതമാനവും നാലാഴ്ചക്കുശേഷം 40 ശതമാനവും ലഭിക്കും. ത്രീഡിക്ക് നൽകേണ്ട തുകയും പരസ്യച്ചെലവ് വിഹിതവും തിയേറ്ററുകൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |