SignIn
Kerala Kaumudi Online
Friday, 26 April 2024 8.23 PM IST

ആറാടുകയായിരുന്നു, പറങ്കികൾ

portugal

സ്വിറ്റ്സർലാൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടറിൽ

ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തി, പകരക്കാരൻ റാമോസിന് ഹാട്രിക്ക്

ദോഹ : സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ നിരയിലേക്ക് മാറ്റി ഇറങ്ങിയിട്ടും സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ ആറുഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ക്രിസ്റ്റ്യാനോയ്ക്ക് പകരം ഫസ്റ്റ് ഇലവനിൽ ആദ്യമായി സ്ഥാനം ലഭിച്ച 21കാരൻ ഗോൺസാലോ റാമോസിന്റെ ഹാട്രിക്കും പ്രായം തളർത്താത്ത വീര്യവുമായി ക്യാപ്ടന്റെ ആംബാൻഡ് ധരിച്ചിറങ്ങിയ പെപെയുടെ സ്വതസിദ്ധശൈലിയിലെ കോർണർ കിക്കിൽ നിന്നുള്ള ഹെഡർ ഗോളും റാഫൽ ഗ്വിറേറോയുടെയും റാഫേൽ ലിയാവോയുടെയും ഗോളുകളുമാണ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും അവിസ്മരണീയമായ വിജയങ്ങളിലൊന്നിന് പറങ്കികളെ അവകാശികളാക്കിയത്. 72-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ ഒരു തവണ പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതുകാരണം നിരാശനാകേണ്ടിവന്നു.

പോർച്ചുഗലിനെതിരെ മികച്ച വിജയശതമാനമുണ്ടായിരുന്ന സ്വിറ്റ്സർലാൻഡ് പക്ഷേ അത്തരത്തിലൊരു ആത്മവിശ്വാസവും പുറത്തെടുക്കാതെ പതറിക്കളിച്ചപ്പോൾ കിട്ടിയ അവസരങ്ങളൊക്കെയും ഗോളാക്കി മാറ്റുകയായിരുന്നു പെപെയും കൂട്ടരും.അസാദ്ധ്യമായ ആംഗിളുകളിൽ നിന്നുപോലും പോർച്ചുഗൽ താരങ്ങൾ ഉതിർത്ത ഷോട്ടുകൾ ഒന്നിനുപിന്നാലെ ഒന്നായി വലയിൽ കയറിയപ്പോൾ എങ്ങനെ അത് തടുക്കണമെന്നോ എങ്ങനെ തിരിച്ചടിക്കണമെന്നോ അറിയാതെ ഷെർദാൻ ഷാക്കീരിയും സംഘവും നിന്നുപോയി.

ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന പോർച്ചുഗൽ രണ്ടാം പകുതിയിലാണ് നാലുതവണകൂടി സ്വിസ് വലയം ഭേദിച്ചത്.17-ാം മിനിട്ടിൽ റാമോസിലൂടെയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്.33-ാം മിനിട്ടിൽ പെപെ ലീഡ് നൽകി. 51,67മിനിട്ടുകളിലായി റാമോസ് ഹാട്രിക്ക് പൂർത്തിയാക്കി. 55-ാം മിനിട്ടിൽ ഗ്വിറേറോയും വലകുലുക്കി. ഇതിനിടയിൽ 58-ാം മിനിട്ടിൽ മാനുവൽ അക്കാൻജിയിലൂടെ സ്വിസ് നിര ഒരുഗോൾ തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിലാണ് ലിയാവു പറങ്കിപ്പട്ടിക പൂർത്തിയാക്കിയത്.

3

ഇത് മൂന്നാം തവണയാണ് പോർച്ചുഗൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്.1966ൽ ഇതിഹാസതാരം യുസേബിയയു‌ടെ കാലത്ത് മൂന്നാം സ്ഥാനക്കാരായി.2006ൽ ലൂയിസ് ഫിഗോയും ക്രിസ്റ്റ്യാനോയും ചേർന്ന് നാലാം സ്ഥാനക്കാരാക്കി.

6-1

ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാർജിൻ.

5

പ്രീ ക്വാർട്ടറിൽ കളിച്ച അഞ്ചുതവണയും ജയിക്കാൻ കഴിയാതെയാണ് സ്വിറ്റ്സർലാൻഡ് മടങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PORTUGAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.