ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നലെ തുടക്കമായി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകൾ ആയിരുന്നതിനാൽ രണ്ടാഴ്‌ച വൈകി തുടങ്ങിയ സമ്മേളനം ഡിസംബർ 29 വരെ നീണ്ടുനില്ക്കും. സഭയിൽ ബഹളങ്ങൾ ഒഴിവാക്കി ക്രിയാത്മക ചർച്ചകൾ നടത്തണമെന്നും യുവ എം.പിമാർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളോട് അഭ്യർത്ഥിച്ചു.
അടുത്തിടെ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ സൗഹൃദ ചർച്ചകളുടെ പ്രതിഫലനം സഭയിലും കാണാനാകും. വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകും. രാഷ്ട്രീയ കക്ഷികൾ ചർച്ചകൾക്ക് മുൻഗണന നൽകണം. പുതിയ ആളുകൾക്കും യുവ എംപിമാർക്കും കൂടുതൽ അവസരങ്ങൾ നൽകണം. ജനാധിപത്യത്തിന്റെ ഭാവിതലമുറയെ സജ്ജമാക്കാൻ ചർച്ചകളിൽ അവരുടെ പങ്കാളിത്തം വർദ്ധിക്കേണ്ടതുണ്ട്.
ബഹളം മൂലം സഭ തടസപ്പെടുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ താൻ ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യത്തിന്റെ വലിയ സർവകലാശാലയായ പാർലമെന്റിൽ ചർച്ചകളില്ലെങ്കിൽ തങ്ങളുടെ അവസരങ്ങൾ കുറയുമെന്നാണ് എല്ലാ പാർട്ടികളിലെയും യുവ എം.പിമാരുടെ അഭിപ്രായം. സംസാരിക്കാൻ അവസരമില്ലെന്നു പ്രതിപക്ഷ എം.പിമാരും പറയുന്നു. ഇവരുടെ വേദന നേതാക്കൾ മനസിലാക്കണം. സമ്മേളനം കൂടുതൽ ക്രിയാത്‌മകമാകാനുള്ള കൂട്ടായ പരിശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭാ അദ്ധ്യക്ഷനായി അരങ്ങേറ്റം കുറിച്ച ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിന് പ്രധാനമന്ത്രി ആശംസ നേർന്നു. ഒരു കർഷകന്റെ മകൻ ഉപരാഷ്ട്രപതിയും രാജ്യസഭയുടെ അദ്ധ്യക്ഷനുമായതിൽ ഇന്ത്യക്ക് അഭിമാനിക്കാം. ഇത് എം.പിമാരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെ മറ്റ് നേതാക്കളും ധൻകറിനെ അഭിനന്ദനം അറിയിച്ചു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളിൽ സുതാര്യത ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കുന്നതിനുമുള്ള മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. അതിനിടെ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ എ.എം ആരിഫ് അടക്കം പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരുസഭകളിലെയും അദ്ധ്യക്ഷന്മാർ തള്ളി.
ഇന്നലെ സഭ തുടങ്ങും മുൻപ് മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രതിപക്ഷ നേതാക്കൾ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തു.
ജനവിധി മാനിക്കാത്ത നടപടി: ധൻകർ
പാർലമെന്ററി പരമാധികാരത്തെയും ജനവിധിയെയും അവഗണിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ജഡ്‌ജി നിയമന ബിൽ സുപ്രീംകോടതി തള്ളിയതെന്ന് രാജ്യസഭാ അദ്ധ്യക്ഷനായി അരങ്ങേറ്റം കുറിച്ച ജഗ്‌ദീപ് ധൻകർ പറഞ്ഞു. ലോക ജനാധിപത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണിത്. ജഡ്‌ജി നിയമന ബിൽ അവഗണിച്ച സുപ്രീംകോടതി, പാർലമെന്റിനെ വിലകുറച്ചു കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |