SignIn
Kerala Kaumudi Online
Friday, 26 April 2024 5.35 PM IST

ഡൽഹിയിൽ ആം ആദ്മിക്ക് സമ്പൂർണ ആധിപത്യം

aap

ന്യൂഡൽഹി: ഏഴു വർഷം മുൻപ് ഡൽഹി ഭരണം പിടിച്ചെങ്കിലും സമ്പൂർണ സംസ്ഥാന പദവിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടിക്ക് ഏറെ ആശ്വാസമാണ് മുനിസിപ്പൽ കോർപറേഷനിലെ ജയം. അതേസമയം, 104 വാർഡുകളിൽ ജയിച്ചതിനാൽ 15 വർഷത്തെ ഭരണത്തെ ജനം പാടേ തള്ളിയിട്ടില്ലെന്ന് ബി.ജെ.പിക്കും ആശ്വാസിക്കാം. 30 വാർഡുകളിൽ നിന്ന് 9ലേക്ക് കുപ്പുകുത്തിയ കോൺഗ്രസിനാണ് വൻ തിരിച്ചടി.

ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മൂന്ന് കോർപ്പറേഷനുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്നാണ് ഡിസംബറിലേക്ക് നീണ്ടത്. 2012ൽ സൃഷ്‌ടിക്കപ്പെട്ട ഈസ്റ്റ്, നോർത്ത്, സൗത്ത് കോർപ്പറേഷനുകൾ ഒന്നാക്കിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയത്. ഭരണസൗകര്യവും വരുമാന സ്രോതസുകളും കണക്കിലെടുത്താണ് ലയനമെന്ന് കേന്ദ്രം വിശദീകരിച്ചെങ്കിലും ബി.ജെ.പിക്കെതിരായ 15 വർഷത്തെ ഭരണവിരുദ്ധ തരംഗം മറികടക്കലായിരുന്നു ലക്ഷ്യമെന്ന് ആംആദ്‌മി അടക്കം ആരോപിച്ചിരുന്നു. കോർപറേഷനുകൾ ലയിച്ചതോടെ വാർഡുകൾ 272ൽ നിന്ന് 250ആയി കുറച്ചു.

കഴിഞ്ഞ മാർച്ചിൽ പഞ്ചാബിൽ അധികാരമേറ്റതിന് പിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട ആംആദ്‌മിക്ക് മന്ത്രി സത്യേന്ദ്ര ജെയിനിനെതിരായ ഹവാലാ കേസും പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും കല്ലുകടിയായി. കേന്ദ്ര ഏജൻസികളായ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും റെയ്ഡുകളും ചോദ്യം ചെയ്യലുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും നേതാക്കളെയും സമ്മർദ്ദത്തിലാക്കി. സത്യേന്ദ്ര ജെയിൻ ജയിലിലുമായി. ആംആദ്‌മി പാർട്ടി ഗുജറാത്തിൽ കടക്കുന്നത് തടയാനും ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ സാദ്ധ്യതകൾ കുറയ്‌ക്കാനും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളായി അതു വിലയിരുത്തപ്പെട്ടു.

ഡൽഹി കോർപ്പറേഷനിൽ എ.എ.പി 150ലേറെ വാർഡുകളിൽ ജയിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ 15 വർഷത്തെ ബി.ജെ.പി ആധിപത്യം സൃഷ്‌ടിച്ച ഭരണവിരുദ്ധ തരംഗം അടിസ്ഥാനമാക്കിയായിരുന്നു. ഫലം വന്നപ്പോൾ ബി.ജെ.പി പിന്നാക്കം പോയെങ്കിലും നൂറിന് മുകളിൽ വാർഡുകളിൽ ജയിക്കാൻ എ.എ.പിക്കെതിരായ ആരോപണങ്ങൾ സഹായിച്ചിട്ടുണ്ട്.

വൻ മാർജിനിൽ തൂത്തുവാരാൻ കഴിഞ്ഞില്ലെങ്കിലും കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത് എ.എ.പിക്ക് ഡൽഹിയിൽ അവർ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നടപ്പിലാക്കാൻ സാഹചര്യമൊരുക്കും. സമ്പൂർണ പദവിയില്ലാത്ത ഡൽഹി സംസ്ഥാനത്ത് എന്തിനും ഏതിനും കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ ലെഫ്. ഗവർണർ കനിയേണ്ടതുണ്ട്. സംസ്ഥാന സർക്കാർ തീരുമാനങ്ങൾ ലെഫ്. ഗവർണർ തള്ളുന്നത് നിരവധി തവണ കണ്ടു. എന്നാൽ തങ്ങൾക്ക് നിയന്ത്രണമുള്ള വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളിൽ അവർ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌തു. അത്തരം മാറ്റങ്ങൾ സ്വയം ഭരണാവകാശമുള്ള കോർപറേഷൻ വഴി നടപ്പാക്കാനായിരിക്കും എ.എ.പി ശ്രമിക്കുക. ജനങ്ങളിലേക്ക് പെട്ടെന്ന് ബന്ധപ്പെടാനും കോർപ്പറേഷൻ ഭരണം സഹായകമാണ്.

സൗജന്യ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പദ്ധതികളുമായി ഡൽഹി പിടിച്ചെടുത്ത എ.എ.പി കോർപ്പറേഷനിൽ പുരോഗമനപരമായ വാഗ്‌ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഡൽഹിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്‌ദാനം ജനങ്ങൾ സ്വീകരിച്ചെന്ന് വേണം കരുതാൻ. ഡൽഹിയിലെ മൂന്ന് മാലിന്യ കുന്നുകൾ ഇടിച്ചു നിരത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിനുള്ള പരിഹാരം, വഴിക്കച്ചവടക്കാർക്ക് സ്ഥലം തുടങ്ങിയ വാഗ്‌ദാനങ്ങളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.