നഗരം സിനിമാ പ്രേമികൾ കൈയ്യടക്കി
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയുടെ ഇരുപത്തിയേഴാമത് എഡിഷന് തിരശീല ഇന്നാണ് ഉയരുന്നതെങ്കിലും ചലച്ചിത്ര പ്രേമികൾ ഇന്നലെത്തന്നെ എത്തി.പാസും വാങ്ങി സഞ്ചിയും തൂക്കി മുഖ്യവേദിയായ ടാഗോറിന്റെ തണലോരത്ത് അവർ സഞ്ചരിച്ചു തുടങ്ങി. കൊവിഡ് മുടക്കിയ കാലം കടന്ന് സൗഹൃദത്തിന്റെ സുഗന്ധം പകർന്ന അവർ തീയറ്ററുകളിൽ നിന്ന് തീയറ്ററുകളിലേക്ക് നീങ്ങും, സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഈ സിനിമാ ഉത്സവത്തിൽ. 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദർശനം . 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി പങ്കെടുക്കുന്ന മേളയിൽ 40 ഓളം പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽനിന്നുള്ള ആറ് സിനിമകൾ പ്രദർശിപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ആദ്യകാല ചലച്ചിത്രാചാര്യൻ എഫ്.ഡബ്‌ള്യു മുർണോ, സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക, അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഷ്‌റേഡർ, സർറിയലിസ്റ്റ് സിനിമയുടെ ആചാര്യൻ എന്നറിയപ്പെടുന്ന ചിലിയൻ-ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫർ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡപക്കിന്റെ അവസാനചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്. അൻപതു വർഷം പൂർത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദർശനം എന്നിവയും ഉണ്ടാവും. വൈകിട്ട് 3.30ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
മികച്ച ചിത്രങ്ങളാൽ സമ്പന്നമായിരിക്കും ഇത്തവണത്തെ ചലച്ചിത്രോത്സവം.നല്ല പാക്കേജാണ് ചലച്ചിത്രോത്സവത്തിനായി ആർട്ടിസ്റിക് ഡയറക്ടർ ദീപികാ സുശീലൻ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |