ന്യൂഡൽഹി: മോർബിയിൽ തൂക്കുപാലം തകർന്നപ്പോൾ നദിയിൽ ചാടി നിരവധിപേരെ രക്ഷിച്ച കാന്തിലാൽ അമൃതിയ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും രക്ഷയായി.
ദേശീയ ശ്രദ്ധയാകർഷിച്ച മോർബി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ കാന്തിലാൽ 62,079 വോട്ടിനാണ് കോൺഗ്രസിന്റെ ജയന്തിലാൽ പട്ടേലിനെ തോൽപ്പിച്ചത്. പാട്ടീദാർ വോട്ടർമാരുടെ സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലെ മോർബി പതിവായി ബി.ജെ.പി ജയിക്കുന്ന മണ്ഡലമാണ്. എന്നാൽ 135 പേർ മരിച്ച തൂക്കു പാലം അപകടത്തെ തുടർന്നുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ പാരയാകുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നു. പാലം തകർന്നപ്പോൾ നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ കാന്തിലാലിനെ സ്ഥാനാർത്ഥിയാക്കിയത് അങ്ങനെയാണ്. അദ്ദേഹം രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ വൈറലായിരുന്നു. മുൻ മന്ത്രിയായ സിറ്റിംഗ് എം.എൽ.എ ബ്രിജേഷ് മെർജയെ ഒഴിവാക്കിയാണ് കാന്തിലാലിന് സീറ്റു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |