ന്യൂഡൽഹി: കൊളീജിയം സംവിധാനം നിയമപ്രകാരമുള്ളതാണെന്നും അത് കേന്ദ്ര സർക്കാർ അംഗീകരിച്ചേ തീരൂവെന്നും വൈകിപ്പിക്കുന്നത് നിയമ ലംഘനമാണെന്നും സുപ്രീംകോടതി. ഒരു വിഭാഗം കൊളീജിയത്തിനെതിരെ പ്രവർത്തിക്കുന്നുവെന്ന് കരുതി രാജ്യത്തിന്റെ നിയമ സംവിധാനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കൊളീജിയം സംവിധാനത്തെ വിമർശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ കടുത്ത നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
സർക്കാരിന്റെ ഭാഗമായി നിന്ന് മോശം പരാമർശം നടത്തുന്നവരെ ഉപദേശിക്കണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് കോടതി പറഞ്ഞു. വിഷയം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യാമെന്ന് അറ്റോർണി ജനറൽ അറിയിച്ചതിനെ തുടർന്ന് വാദം കേൾക്കുന്നത് അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം തീരുമാനം കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നത് സംബന്ധിച്ച കേസുകളാണ് പരിഗണിക്കുന്നത്.
കൊളീജിയത്തിന്റെ ശുപാർശകൾ കേന്ദ്ര സർക്കാർ തിരിച്ചയയ്ക്കുന്നത് ജുഡിഷ്യൽ നിർദേശങ്ങളുടെ ലംഘനമാണ്. കൊളീജിയം ഒരു തീരുമാനമെടുത്താൽ ന്യായമായ സമയത്തിനുള്ളിൽ എതിർക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. നിയമ നിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണ്. എന്നാൽ അത്തരം നിയമങ്ങളെ സൂക്ഷ്മമായി വിലയിരുത്താനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്. അതുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ ജനങ്ങൾ അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |