SignIn
Kerala Kaumudi Online
Friday, 26 April 2024 3.05 PM IST

എ.ഐ.എസ്.എഫുകാർക്ക് നേരെ ആക്രമണം: എസ്.എൻ കോളേജിലെ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ

 25 പേർക്കെതിരെ വധശ്രമത്തിന് കേസ്

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ എ.ഐ.എസ്.എഫുകാരെ കഴിഞ്ഞ ദിവസം ക്രൂരമായി മർദ്ദിച്ച മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. ആക്രമണവുമായി ബന്ധപ്പെട്ട് കോളേജിലെ 25 എസ്.എഫ്.ഐക്കാർക്കെതിരെ ബോധപൂർവമുള്ള വധശ്രമം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവർത്തകരായ ഗൗതം (രണ്ടാം വർഷ ജേർണലിസം), രഞ്ജിത്ത് (മൂന്നാം വർഷ ഫിലോസഫി), ശരത്ത് (മൂന്നാം വർഷ ഹിന്ദി) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കോളേജ് ഗ്രൗണ്ട്, കോളേജ് ക്ലാസ് മുറികൾ എന്നിവിടങ്ങളിൽ വച്ചാണ് എ.ഐ.എസ്.എഫുകാരെ ആക്രമിച്ചത്. വിവിധിടങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എടുത്തിട്ടുള്ളത്. പ്രതി ചേർക്കപ്പെട്ടവരിൽ മൂന്ന് അക്രമങ്ങളിലും ഉൾപ്പെട്ടവരുമുണ്ട്. സംഘർഷം നടന്ന സ്ഥലങ്ങളിൽ ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി.

ക്ലാസിൽ കയറിയില്ലെങ്കിലും ഹാജർ

ക്ലാസിൽ കയറാത്ത എസ്.എഫ്.ഐക്കാർ അടക്കമുള്ള വിദ്യാർത്ഥികളെ റോൾ ഔട്ട് ആക്കാനുള്ള നടപടികൾ കോളേജ് അധികൃതർ സ്വീകരിച്ചിരുന്നു. എന്നാൽ സർവകലാശാലയിൽ നിന്ന് എസ്.എഫ്.ഐ നേതാക്കൾക്ക് മാത്രം ഹാജരെത്തി. കോളേജ് വരാന്തയിൽ വെറുതെ കറങ്ങിനടന്നിരുന്ന ഇവർ സർവകലാശാല യൂണിയന്റെ പ്രവർത്തനങ്ങളിലായിരുന്നവെന്ന വിചിത്ര ന്യായമാണ് സർവകലാശാല സ്റ്റുഡന്റ് വെൽഫെയർ സെല്ലിൽ നിന്ന് കോളേജ് അധികൃതർക്ക് രേഖാമൂലം എത്തിയത്. ഈ വ്യാജ ഹാജർ ഉപയോഗിച്ചാണ് പലരും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

പ്രത്യേക പരിഗണനയ്ക്ക്

ഉന്നതന്റെ നിർദേശം

ഇത്തവണത്തെ ബിരുദ പ്രവേശനത്തിന്റെ ഭാഗമായി സ്പോട്ട് അഡ്മിഷൻ നടക്കവേ 23 വയസ് പിന്നിട്ട ചാലക്കുടി സ്വദേശിയായ എസ്.എഫ്.ഐ പ്രവർത്തകൻ ടി.സി, കോൺടാക്ട് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളില്ലാതെയെത്തി. അവശ്യ രേഖകളില്ലാതെ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞ് കോളേജ് അധികൃതർ വിദ്യാർത്ഥിയെ മടക്കി അയച്ചു. അല്പനേരം കഴിഞ്ഞപ്പോൾ കോളേജ് അധികൃതരെ സർവകലാശാലയിലെ ഉന്നതൻ വിളിച്ച് മെയിൽ പരിശോധിക്കാൻ നിർദേശിച്ചു. എസ്.എഫ്.ഐക്കാരന് അഡ്മിഷനെടുക്കാൻ ഒരു ദിവസം കൂടി അവധി നൽകണമെന്നാണ് സർവകലാശാലയിലെ ഉന്നതന്റെ നിർദേശം. അഡ്മിഷനെടുത്ത ശേഷം ഈ എസ്.എഫ്.ഐക്കാരൻ വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രമാണ് ക്ലാസിൽ ഇരുന്നിട്ടുള്ളത്.

ബോക്സിംഗ് താരത്തിന്

പരീക്ഷയാകുമ്പോൾ കൈവേദന

കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ബോക്സിംഗ് താരം കൈവേദനയെന്ന് പറഞ്ഞ് സ്ഥിരമായി സ്ക്രൈബിനെ വച്ചാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ ദിവസം എ.ഐ.എസ്.എഫുകാരെ കമ്പികൊണ്ട് ക്രൂരമായി മർദ്ദിച്ചവരിൽ ഈ ബോക്സിംഗ് താരവുമുണ്ടായിരുന്നു. രണ്ടാം സെമസ്റ്ററിൽ ഹാജരില്ലാതെ റോൾ ഔട്ടായ ഈ വിദ്യാർത്ഥി യൂണിവേഴ്സിറ്റി യൂണിയന്റെ ഹാജരിലാണ് തിരികെ കയറിയത്.

രണ്ടുപേരുടെ നില ഗുരുതരം

എസ്.എഫ്.ഐക്കാരുടെ ആക്രമണത്തിൽ തലയോട്ടിക്ക് പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നിയാസ്, വാരിയെല്ലിന് പൊട്ടലേറ്റ പ്രിയദ‌ർശൻ എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിയാസിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രിയദർശൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

കൗൺസിൽ യോഗം ബഹിഷ്കരിച്ച് സി.പി.ഐ

എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐക്കാർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയർ അടക്കമുള്ള സി.പി.ഐക്കാർ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.