ന്യൂഡൽഹി: രാജ്യത്ത് മൂന്ന് സായുധ സേനകളിലായി ഓഫീസർ, ജവാൻ തസ്തികകളിൽ 1.35 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. കരസേനയിൽ മാത്രം 1.18 ലക്ഷം ഒഴിവുണ്ട്. ഇതിൽ 1,08,685 എണ്ണം ജവാന്മാരുടെ ഒഴിവാണെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ പറഞ്ഞു.
മൂന്ന് സേനകളിലുമായി ഓരോവർഷവും ശരാശരി 60,000 ഒഴിവുണ്ടാകുന്നുവെന്നും അതിൽ ഏകദേശം 50,000 എണ്ണം കരസേനയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യം കാരണം രണ്ട് വർഷമായി റിക്രൂട്ട്മെന്റ് റാലികൾ താത്കാലികമായി നിറുത്തിവച്ചതാണ് ഒഴിവുകൾ കൂടാൻ കാരണം.
റിക്രൂട്ട്മെന്റുകൾ പുനഃരാരംഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഒഴിവുകൾ നികത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നാവിക സേനയും വ്യോമസേനയും 3000 വീതം അഗ്നിവീറുകൾക്കായി അപേക്ഷയും ക്ഷണിച്ചു.
ജവാന്മാരുടെ തലത്തിലുള്ള എല്ലാ റിക്രൂട്ട്മെന്റുകളും അഗ്നിപഥ് പദ്ധതിക്ക് കീഴിലാണ് നടക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളുടെയും സംഘടനകളുടെയും മാനേജ്മെന്റിന് കീഴിലുള്ള 45,906 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായി പ്രതിരോധ വ്യോമപരിധിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഒന്നാം ഘട്ടത്തിനായി 1,215.35 കോടി രൂപയും രണ്ടാം ഘട്ടത്തിന് 1,187.17 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത് 1,08,685 ജവാന്മാരെ
കരസേനയിലെ ആകെ ഒഴിവ്- 1.18 ലക്ഷം
ജവാന്മാരുടെ ഒഴിവ്- 1,08,685
മൂന്ന് സേനകളിലും ഓരോവർഷവുമുള്ള ഒഴിവ്- 60,000
ഓരോ വർഷവും കരസേനയിലുള്ള ഒഴിവ്- 50,000
നാവികസേന(സെയിലർമാർ) സെപ്തംബർ 30 വരെയുള്ള ഒഴിവ്- 11,587
വ്യോമസേന (എയർമാൻ ആൻഡ് നോൺ-കോംബാറ്റന്റ് തസ്തികകളിൽ) നവംബർ 1 വരെയുള്ള ഒഴിവ്: 5,819
കരസേന (ജെ.സി.ഒമാരടക്കം റാങ്കുകളിൽ) ജൂലായ് ഒന്നു വരെയുള്ള ഒഴിവ്: 40000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |