ന്യൂയോർക്ക് : അൽ ക്വ ഇദ ഭീകരൻ ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽ രാജ്യത്തിന്റെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എൻ വേദിയിൽ 'ധർമ്മോപദേശം" നടത്താനുള്ള യാതൊരു യോഗ്യതയുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
യു,. എൻ രക്ഷാസമിതിയിൽ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കാശ്മീർ വിഷയം ഉന്നയിച്ചതോടെയായിരുന്നു പാകിസ്ഥാന്റെ വായടപ്പിച്ച് ജയശങ്കറിന്റെ ചുട്ട മറുപടി. മഹാമാരിയോ കാലാവസ്ഥാ വ്യതിയാനമോ സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, യു.എന്നിന്റെ വിശ്വാസ്യത, നാം നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള അതിന്റെ ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
രക്ഷാ സമിതിയിൽ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഭീകരവാദ വിരുദ്ധ ചർച്ചകളിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ് ജയശങ്കർ ന്യൂയോർക്കിലെത്തിയത്. രക്ഷാസമിതിയിൽ ഇന്ത്യയുടെ രണ്ട് വർഷത്തെ കാലാവധി ഈ മാസം അവസാനിക്കും. ഐക്യരാഷ്ട്ര സംഘടനയിൽ വ്യാപകമായ പരിഷ്ക്കാരങ്ങൾ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് യു.കെയും ഫ്രാൻസും പിന്തുണ ആവർത്തിച്ചു. റഷ്യയും യു.എസും ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. ഡിസംബർ 1നാണ് ഇന്ത്യ 20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |