പാലക്കാട്: മേഴ്സി കോളേജ് എസ്.ബി.ഐ ബാങ്കിൽ നിന്നും ഓൺലൈൻവഴി 30 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ നേപ്പാൾ അതിർത്തിയിൽ നിന്നും പാലക്കാട് സൗത്ത് പൊലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റുചെയ്തു. നിരവധി കേസുകളിലെ പ്രതിയും ഇന്ത്യാ - നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനുമായ ബീഹാർ അരാരിയ ജില്ലയിലെ ദുമരിയ സ്വദേശി ജീവൻകുമാർ(32) ആണ് അറസ്റ്റിലായത്.
നർപത്ഗഞ്ച് ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിരവധി മാഫിയാ സംഘങ്ങളെ കുടുക്കാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നു. സ്ഥലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതിനാലും ലോക്കൽ പൊലീസ് ആദ്യം സഹായിക്കാൻ മടിച്ചു. തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പാലക്കാട് എ.എസ്.പി ഷാഹുൽഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാണ് വലയിലാക്കിയത്.
ഡൽഹി, പാറ്റ്നാ, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിയും മറ്റു രണ്ടുപേരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബാങ്കിനെ കബിളിപ്പിക്കാൻ കളമൊരുക്കിയത്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപാ ദിവസവും തട്ടിക്കുന്ന മറ്റു പലസംഘങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് ഇതിനോടകം തന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 2 പേരെ അതിസാഹസികമായി ഉത്തർപ്രദേശിലെ മീററ്റിലും കന്യാകല്യാൺപൂരിലും നിന്ന് ഇതേ അന്വേഷണ സംഘം കഴിഞ്ഞമാസം അറസ്റ്റു ചെയ്തിരുന്നു.ഇതോടെ ഈ കേസിൽ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. ഈ കേസിലെ മുഖ്യാസൂത്രകരിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |