ആലപ്പുഴ: കാർഷിക മേഖലയിലെ നിലവിലെ കൂലി നിരക്കിൽ പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാതായതോടെ കുട്ടനാടൻ പാടശേഖരങ്ങളിലും അന്യസംസ്ഥാനക്കാരുടെ കുടിയേറ്റം. കുട്ടനാട് ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി ചേർന്ന് വർഷാവർഷം നിരക്ക് പുതുക്കുന്നുണ്ടെങ്കിലും, അതിലും ലാഭം തൊഴിലുറപ്പ് ജോലിയാണെന്നാണ് സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളികളുടെ പക്ഷം. കളപറിക്കൽ, മരുന്നടി, വരമ്പ് കുത്തൽ, നെല്ല് നിറയ്ക്കൽ, ചുമടെടുക്കൽ, ചാല് കെട്ടൽ, പറിച്ച് നടീൽ തുടങ്ങിയ ജോലികളാണ് ജില്ലയിലെ പാടശേഖരങ്ങളിൽ നടക്കുന്നത്. കൊയ്ത്ത് പൂർണമായി മെഷീനുകളെ ആശ്രയിച്ചതോടെ തൊഴിലാളികളുടെ എണ്ണം ചുരുങ്ങി. 20 എച്ച്.പി വരെ ശേഷിയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദിവസക്കൂലി 625 രൂപയും 21 മുതൽ 30 എച്ച്.പി വരെയുള്ള പാടങ്ങളിൽ 655 രൂപയും 30 എച്ച്.പിക്ക് മുകളിൽ ശേഷിയുള്ള തറകളിൽ 675 രൂപയുമാണ് നൽകിയിരുന്നത്. കളങ്ങളിൽ നിന്ന് നെല്ല് ചാക്കിൽ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 110 രൂപയാണ്. കടവുകളിൽ നിന്നും റോഡിൽ നിന്നും നെല്ല് നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 35 രൂപ. ചുരുങ്ങിയ നിരക്കിൽ ജോലി ചെയ്യാൻ നാട്ടിൽ തൊഴിലാളികളെ കിട്ടാതായതോടെ അന്യസംസ്ഥാന തൊഴിലാളികളെ രംഗത്തിറക്കാൻ നിർബന്ധിതരായിരിക്കുകയാണ് കർഷകർ. കെട്ടിടനിർമ്മാണ മേഖലയിലടക്കം പണി ചെയ്യുന്നവരെയാണ് കാർഷികമേഖലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇവർക്ക് ഈ മേഖലയിൽ തൊഴിൽ നൈപുണ്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി.
കൂലി (രൂപയിൽ)
700:പുരുഷ തൊഴിലാളികളുടെ പ്രതിദിന വേതനം
400: സ്ത്രീ തൊഴിലാളികളുടെ വേതനം
450: വിത, വളമിടീൽ (ഏക്കറിന്)
375: നടീലിന് മുമ്പ് മരുന്നടി (ഏക്കറിന്)
450: നടീലിന് ശേഷം മരുന്നടി
55: മരുന്ന് തളിക്കാൻ ഒരു കുറ്റിക്ക് (നടീലിന് മുമ്പ്)
60: നടീലിന് ശേഷം ഒരു കുറ്റിക്ക്
തൊഴിലുറപ്പിന്റെ ഭാഗമാക്കണം
കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴ മൂലം പ്രതിസന്ധി നേരിടുന്ന പാടശേഖരങ്ങളിൽ സ്ത്രീ തൊഴിലാളികളെ കൂടി ആവശ്യമുണ്ട്. എന്നാൽ പലയിടത്തും ആളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് പറഞ്ഞാണ് മിക്കവരും ഒഴിഞ്ഞുമാറുന്നത്. ഒരു മാസമെങ്കിലും തൊഴിലുറപ്പ് പ്രവൃത്തികൾ മാറ്റിവെച്ചില്ലെങ്കിൽ പുഞ്ചകൃഷിയുടെ നടത്തിപ്പിനെത്തന്നെ ദോഷകരമായി ബാധിക്കും. നടീൽ പോലെയുള്ള ജോലികൾക്ക് സ്ത്രീ തൊഴിലാളികളെയാണ് കാലാകാലങ്ങളായി ആശ്രയിക്കുന്നത്.
കാർഷിക മേഖലയിലെ ജോലികൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കിയാൽ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകും. കൂലി സംബന്ധിച്ച പരാതികളും വലിയൊരു പരിധി വരെ അവസാനിക്കും
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |