ബീജിംഗ് : രാജ്യത്ത് നിലനിന്നിരുന്ന കടുത്ത സീറോ - കൊവിഡ് നയത്തിന്റെ ഭാഗമായുള്ള ഭൂരിഭാഗം നിയന്ത്രണങ്ങളും ഈ മാസം ആദ്യം നീക്കിയതിന് പിന്നാലെ രാജ്യത്ത് കുത്തനെ പടരുന്ന കേസുകൾ കണ്ടില്ലെന്ന് നടിച്ച് ചൈനീസ് ഭരണകൂടം. രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ച മുതൽ ചൈന നിറുത്തി.
ലക്ഷണങ്ങളില്ലാത്തവർ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകുന്നില്ലെന്ന് കാട്ടിയാണിത്. നിയന്ത്രണങ്ങൾ നീക്കിയ ചൈനീസ് അധികൃതർ ഇപ്പോൾ രാജ്യത്ത് പടരുന്ന ഒമിക്രോൺ വകഭേദം അപകടകാരിയല്ലെന്നും സ്വയം പരിചരണവുമായി മുന്നോട്ട് പോകണമെന്നുമുള്ള ആശയം പ്രചരിപ്പിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി ജീവനക്കാർ ജോലിയിൽ തുടരാൻ നിർബന്ധിതരാവുന്നു.
കേസുകൾ കൂടുന്നുണ്ടെങ്കിലും ഒമിക്രോൺ ദുർബലമായെന്നാണ് അധികൃതർ പറയുന്നത്. പരിശോധനകൾ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ യഥാർത്ഥ കൊവിഡ് കേസുകളുടെ എണ്ണം കണ്ടെത്തുക പ്രയാസമാണെന്ന് ചൈന തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. ഔദ്യോഗിക രേഖകളിൽ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്തിയിട്ടില്ല. അതിനിടെ, 2023ൽ 10 ലക്ഷത്തിലേറെ പേർ ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവന്നു.
യു.എസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏപ്രിലോടെ രാജ്യത്തെ കേസുകൾ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിലവിൽ 5,235 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഡിസംബർ 7ന് ശേഷം രാജ്യത്തെ കൊവിഡ് മരണ കണക്കുകളിൽ ചൈന മാറ്റം വരുത്തിയിട്ടില്ല.
സ്കൂളുകൾ അടച്ചു
അതേ സമയം, കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ ഷാങ്‌ഹായിയിലെ സ്കൂളുകൾ, നഴ്സറികൾ, ചൈൽഡ് കെയർ സെന്ററുകൾ എന്നിവ നാളെ മുതൽ അടച്ചിടും. പകരം ഓൺലൈൻ ക്ലാസുകൾ തുടരും. 230,000 അധിക ആശുപത്രി കിടക്കകൾ ഷാങ്ങ്‌ഹായിയിൽ സജ്ജീകരിച്ചു. രാജ്യവ്യാപകമായി മുതിർന്നവർക്കുള്ള വാക്സിനേഷനുകൾ ഉയർത്തിയിട്ടുണ്ട്.
ജീവനക്കാരും ഡ്രൈവർമാരും കൊവിഡ് ബാധിതരായതോടെ ബീജിംഗിലെ ഫ്യൂണറൽ ഹോമുകളുടെ പ്രവർത്തനം വ്യാപകമായി തടസപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ നടത്താൻ ഇവരുടെ സേവനം ലഭ്യമാകുന്നില്ലെന്നാണ് പരാതി. റെസ്റ്റോറന്റ്, കൊറിയർ സർവീസ് തുടങ്ങിയ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിലും കൊവിഡ് വ്യാപകമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |