23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലയണൽ മെസി അർജന്റീനയുടെ ആദ്യ ഗോൾ നേടി
36-ാം മിനിട്ടിൽ ഏൻജൽ ഡി മരിയ അർജന്റീനയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടി
ഫ്രാൻസിന് 80-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി എംബാപ്പെ ഗോളാക്കി
81-ാം മിനിട്ടിലും കിലിയൻ എംബാപ്പെ നേടിയ ഗോളിന് കളി സമനിലയിൽ
108-ാം മിനിട്ടിൽ മെസി അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു
118-ാം മിനിട്ടിൽ എംബാപ്പെ പെനാൽറ്റിയിൽ നിന്ന് മൂന്നാം ഗോളും നേടി കളി ഷൂട്ടൗട്ടിലാക്കി.
ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ കിക്കെടുത്ത കോമാനും ഷുവാമേനിയും കിക്ക് പാഴാക്കി.
അർജന്റീനക്കാരെല്ലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
രണ്ട് ഗോളുകൾ നേടിയ മെസിയും രണ്ട് കിക്കുകൾ സേവുചെയ്ത ഗോളി എമിലിയാനോ മാർട്ടിനെസും അർജന്റീനയുടെ ഹീറോസ്.
ഫൈനലിൽ ഹാട്രിക്ക് നേടിയ കിലിയൻ എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട്
അർജന്റീനയെ രണ്ട് ഷൂട്ടൗട്ടുകളിൽ രക്ഷിച്ച എമിലിയാനോ മാർട്ടിനസിന് ഗോൾഡൻ ഗ്ളൗ
ലോകകപ്പിൽ ഏഴുഗോളുകളും മൂന്ന് അസിസ്റ്റും നടത്തിയ മെസിക്ക് ഗോൾഡൻ ബാൾ
ദോഹ :കലാശക്കളിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച മത്സരത്തിൽ ലയണൽ മെസിയെന്ന അവതാരപ്പിറവിക്ക് ലോകകപ്പിന്റെ പൂർണത. ഇന്നലെ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അടിയും തിരിച്ചടിയുമായി നിശ്ചിത സമയവും അധികസമയവും 3-3 എന്ന സ്കോറിന് തുല്യതയിലായി ലോകത്തെ മുഴുവൻ അമ്പരപ്പിലാഴ്ത്തിയ ഫൈനലിലെ നാടകീയ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വിജയിച്ച അർജന്റീന 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകചാമ്പ്യന്മാരാവുന്നത്.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയെ 80-ാം മിനിട്ടിലും 81-ാം മിനിട്ടിലും കിലിയൻ എംബാപ്പെ നേടിയ ഗോളുകൾക്ക്ത ളച്ച് ഫ്രാൻസ് കളി അധികസമയത്തേക്ക് നീട്ടി.എന്നാൽ അധികസമയത്തിന്റെ രണ്ടാം പകുതിയുടെ മൂന്നാം മിനിട്ടിൽ മെസിയുടെ സുന്ദരമായ ഗോൾ വലയ്ക്കകത്തുനിന്ന് തട്ടിക്കളഞ്ഞ ഫ്രാൻസ് പക്ഷേ 118-ാം മിനിട്ടിൽ എംബാപ്പെയിലൂടെ സമനില പിടിച്ചാണ് ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.
ഷൂട്ടൗട്ടിൽ കോമാനും ഷുവാമേനിയും എടുത്ത കിക്കുകൾ തട്ടിക്കളഞ്ഞ് എമിലിയനോ ചരിത്രവിജയത്തിലേക്ക് അർജന്റീനയെ നയിച്ചു.
23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലയണൽ മെസിയും 36-ാം മിനിട്ടിൽ ഏൻജൽ ഡി മരിയയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഈ തിരിച്ചടിയിൽ പതറാതെ തിരിച്ചുവന്ന ഫ്രാൻസിന് 80-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്. ആ ആവേശത്തിൽ അവർ അടുത്ത ഗോളും നേടി.
അർജന്റീനയുടെ വിജയവഴി
1. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയത് അർജന്റീനയാണ്. മികച്ച ഒത്തിണക്കവും കൃത്യതയാർന്ന പാസുകളും അവർക്ക് രണ്ട് ഗോളുകളുടെ ലീഡ് നൽകി.
2. കിട്ടിയ അവസരത്തിൽ ഗോളുകൾ തിരിച്ചടിച്ച് എംബാപ്പെ മഹാമേരുവായി മാറിയിട്ടും അർജന്റീന മനോധൈര്യം കൈവിട്ടില്ല.
3. മെസി അധികസമയത്ത് നേടിയ ഗോൾ അതിമനോഹരമായിരുന്നു.എന്നാൽ ഈ ഗോളിൽ കടിച്ചുതൂങ്ങിക്കിടക്കാനും അർജന്റീനയ്ക്ക് സാധിച്ചില്ല.
4. അധികസമയത്തിന്റെ ഇൻജുറി ടൈമിൽ എമിലിയാനോയുടെ ഒരു സേവ് നിർണായകമായിരുന്നു.
5.ഹോളണ്ടിനെതിരായ ഷൂട്ടൗട്ടിലിൽ പുറത്തെടുത്ത അതേ ആർജവം എമിലിയാനോ ഫൈനലിലും കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |