തവാങ് : രണ്ടാഴ്ച മുൻപ് ഇന്ത്യ- ചൈനീസ് അതിർത്തിയിൽ സംഘർഷമുണ്ടായ തവാങിലെ പ്രശസ്തമായ ബുദ്ധ ആശ്രമത്തിലെ സന്യാസിമാർക്ക് ചൈനീസ് അതിക്രമത്തിൽ തെല്ലും ഭയമില്ല, ആശങ്കയൊട്ടുമില്ല. വാർത്താ ഏജൻസിയുമായി സംസാരിക്കവേ തവാങ് മൊണാസ്ട്രിയിലെ സന്യാസിമാർ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. 1962 അല്ലെന്നും 2022 ആണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരാണെന്നുമാണ് അവർ ചൈനയെ ഓർമ്മിപ്പിച്ചത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വെറുതെ വിടില്ല. ഞങ്ങൾ മോദി സർക്കാരിനെയും ഇന്ത്യൻ സൈന്യത്തെയും പിന്തുണയ്ക്കുന്നു,' തവാങ് ആശ്രമത്തിലെ സന്യാസിയായ ലാമ യെഷി ഖാവോ പറഞ്ഞു. 1962 ലെ ഇന്ത്യ - ചൈന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച ആശ്രമമാണ് ഇത്.
ചൈനീസ് സർക്കാർ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങളിൽ അധിനിവേശത്തിന് ശ്രമിക്കുന്നു, ഇത് തെറ്റാണെന്നും സന്യാസിമാർ പറഞ്ഞു. ഇന്ത്യൻ മണ്ണിൽ ശ്രദ്ധ നൽകുന്ന ചൈനീസ് സർക്കാരിന് തെറ്റുപറ്റി. ലോകത്ത് സമാധാനം വേണമെങ്കിൽ, അവർ ഇത് ചെയ്യാൻ പാടില്ലെന്നും ലാമ യെഷി ഖാവോ പറഞ്ഞു. തവാംഗിനെ സുരക്ഷിതമായി നിലനിർത്തുന്ന നിലവിലെ ഇന്ത്യൻ സർക്കാരിലും ഇന്ത്യൻ സൈന്യത്തിലും പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'1962ലെ യുദ്ധകാലത്ത് ഈ ആശ്രമത്തിലെ സന്യാസിമാർ ഇന്ത്യൻ സൈന്യത്തെ സഹായിച്ചു. ചൈനീസ് സൈന്യവും ആശ്രമത്തിൽ പ്രവേശിച്ചിരുന്നുവെങ്കിലും ആരെയും അവർ ഉപദ്രവിച്ചില്ല. നേരത്തെ, തവാങ് ടിബറ്റിന്റെ ഭാഗമായിരുന്നു, ചൈനീസ് സർക്കാർ ടിബറ്റിന്റെ ഭൂമി പിടിച്ചെടുത്തു. തവാങ്ങും ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ തവാങ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഞങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം ഇന്ത്യൻ സൈന്യം അതിർത്തിയിലുണ്ട്' .
അതിർത്തിയിൽ നടന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയില്ലെന്നും ഞങ്ങൾ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും യെഷി ഖാവോ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രണ്ടാമത്തെ ആശ്രമമാണ് തവാങ് മൊണാസ്ട്രി. 1681ലാണ് ഇത് നിർമ്മിച്ചത്. നിലവിൽ തവാങ് ആശ്രമത്തിൽ ഏകദേശം 500 സന്യാസിമാരുണ്ട്. ബുദ്ധമത തത്ത്വചിന്തയ്ക്ക് പുറമേ, പൊതുവിദ്യാഭ്യാസവും ഇവിടെ നൽകുന്നു. ആശ്രമത്തിന്റെ പരിസരത്തായി 89 ചെറിയ വീടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |