പത്തനംതിട്ട : ബഫർ സോൺ പരിധി നിശ്ചയിക്കുന്ന ഭൂപടം പുറത്ത് വന്നതോടെ ആശങ്കയിലാണ് ജനങ്ങൾ. പുതിയ ഭൂപടത്തിലെ വ്യക്തതയില്ലായ്മ ഏത് രീതിയിൽ ബാധിക്കുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലാണ് മലയോര ജനത.
ജനവാസ മേഖലകളായ കൊല്ലമുളയും പമ്പാവാലിയും ബഫർ സോൺ പരിധിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളും പെരിയാർ കടുവ സംരക്ഷണ മേഖലയുടെ ഭാഗമെന്ന നിലയിൽ ഉൾപ്പെടുമെന്നാണ് സൂചന. ബഫർസോൺ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിലും തടസം നേരിടും.
ജില്ലയിലെ 6362 കുടുംബങ്ങളുടെ 1970.041 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകണമെന്ന അപേക്ഷയാണ് ഇപ്പോഴും കേന്ദ്രാനുമതിക്ക് കാത്തുകിടക്കുന്നത്. കോന്നി, റാന്നി താലൂക്കുകളിൽ പട്ടയത്തിനുവേണ്ടി അപേക്ഷിച്ചിട്ടുള്ള വില്ലേജുകൾ ഉപഗ്രഹ സർവേയിൽ ബഫർസോൺ മേഖലയിലുണ്ട്. പമ്പാവാലി, പെരുനാട്, ചിറ്റാർ, സീതത്തോട് പ്രദേശങ്ങളിൽ നൂറുകണക്കിനാളുകൾ പട്ടയത്തിന് വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട്. ഇവർക്ക് മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ കഴിയില്ല.
വന്യജീവി സങ്കേതം, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരമെങ്കിലും പരിസ്ഥിതി ലോല മേഖലയാകണമെന്ന സുപ്രീകോടതി ഉത്തരവാണ് മലയോര മേഖലയെ ഭീതിയിലാക്കിയത്. കർഷകരെയും ക്വാറികളെയും വ്യവസായ യൂണിറ്റുകളും ബഫർ സോൺ ബാധിക്കും.
ആശങ്കകൾ
1.കൃഷി ചെയ്യുന്നതിൽ നിയന്ത്രണം.
2.അടിസ്ഥാന സൗകര്യ വികസന നിർമ്മിതികൾക്ക് തടസം.
3.വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ട്.
4.റോഡ് , പാലം നിർമ്മാണത്തിൽ നിയന്ത്രണം.
5.സ്ഥലം വിൽക്കാനോ വായ്പയെടുക്കാനോ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |