SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.54 PM IST

മറ്റൊന്നും വിചാരിക്കരുത്, ഡോക്ടറുടെ കുറിപ്പടിയാണ്!

q
ഡോക്ടർ നൽകുന്ന മരുന്ന് കുറിപ്പടി. ദൈവത്തെ സിസ്റ്റർ കളിയാക്കരുതെന്ന് ഒ.പി ടിക്കറ്റിൽ എഴുതിയിരിക്കുന്നതും കാണാം

# മരുന്നു കുറിപ്പടിയിൽ 'കുത്തിവരച്ച' ഡോക്ടർക്കെതിരെ പരാതി

ആലപ്പുഴ: കാക്കക്കൂട്ടം മാർക്കറ്റിലെ വേസ്റ്റ് കൊത്തിവലിച്ചു നിരത്തിയതുപോലെ പോലെ, മനുഷ്യനു മനസി​ലാവാത്ത വി​ധം മരുന്നു കുറിപ്പടിയിൽ ഇംഗ്ളീഷ് അക്ഷരങ്ങൾ വാരിവലിച്ചെഴുതിയ ഡോക്ടറോട് സംശയം ചോദിക്കാനെത്തിയ നഴ്സിന് ഡോക്ടർ വക ഉപദേശം അതേ കുറിപ്പടിയിൽ പച്ച മലയാളത്തിൽ; 'ദൈവത്തെ സിസ്റ്റർ കളിയാക്കരുത്...' മറ്റൊരു നഴ്സ് സംശയം ചോദിച്ച കുറിപ്പടിയിൽ വേറൊന്ന്; 'എന്നാൽ ദൈവത്തെ എനിക്ക് പേടിയാണ്...'

മരുന്ന് കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തിൽ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശത്തിന് പുല്ലുവില നൽകുന്നത് ആലപ്പുഴ ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ സത്യംഗപാണിയാണ്. ഒരു തരത്തിലും വായിച്ചെടുക്കാൻ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടർക്കെതിരെ ജീവനക്കാർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ജനറൽ മെഡിസിൻ ഒ.പിയിൽ വൈകുന്നേരങ്ങളിലാണ് ഡോക്ടർക്ക് ഡ്യൂട്ടി. ഡോക്ടറുടെ ക്ഷോഭവും പരിഹാസവും ഭയന്ന് ഇപ്പോൾ നഴ്സുമാരോ ഫാർമസിസ്റ്റുകളോ സംശയം ചോദിക്കാൻ മുതിരാറില്ല. തങ്ങൾക്ക് മനസിലാവുന്നതനുസരിച്ചാണ് മരുന്നുകൾ നൽകുന്നതെന്ന് ഇവർ പറയുമ്പോൾ ഇരയാവുന്നത് പാവം രോഗികളാണ്. ഡോക്ടർക്കെതിരെ പൊതുജനാരോഗ്യ പ്രവർത്തകൻ സി.സനൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ചിലപ്പോൾ സംശയങ്ങൾക്ക് മലയാളത്തിൽ മരുന്നിന്റെ പേരെഴുതി മറ്റൊരു വിധത്തിലും ഡോക്ടർ കളിയാക്കൽ നടത്തും.

# വിശദീകരണം തേടി

ജീവനക്കാരുടെ പരാതിയെ തുടർന്ന് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.രാജൻ പറഞ്ഞു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കംപ്ലയിന്റ് മോണിറ്ററിംഗ് അതോറിട്ടിയെ ചുമതലപ്പെടുത്തി.

# വ്യക്തമാവണം കുറിപ്പടി

മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക് പേരുകൾ എഴുതണമെന്ന് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ഈ വർഷം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയത്. മനസിലാകും വിധം മരുന്ന് കുറിക്കുക, സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഫാർമസികളിലേക്ക് കുറിപ്പടി പരമാവധി നൽകാതിരിക്കുക എന്നീ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാണ്.


മരുന്ന് എന്തെന്ന് വ്യക്തമല്ലാത്ത കുറിപ്പടി നൽകുന്നത് മനുഷ്യജീവൻ പന്താടുന്നതിന് തുല്യമാണ്. സംശയം ചോദിക്കുന്ന സ്ത്രീ ജീവനക്കാരെ പോലും അപമാനിക്കുന്ന തരത്തിൽ മോശം പ്രയോഗങ്ങൾ നടത്തുന്ന ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്

സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.