തൊടിയൂർ: ആരും ക്ഷണിച്ചിട്ടല്ല അവൻ പീതാംബര ധാരികളായ ശ്രീനാരാണ ഭക്തർക്കൊപ്പം കിലോമീറ്ററുകളോളം നടന്നത്. 26ന് എസ്.എൻ.ഡി.പി യോഗം 442-ാം നമ്പർ മാമ്പുഴക്കരി ശാഖയിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്ത് തുടക്കം കുറിച്ച മുന്നൂറോളം വരുന്ന ശിവഗിരി തീർത്ഥാടന പദയാത്ര സംഘം ഏഴ് കിലോമീറ്റർ പിന്നിട്ട് കളങ്ങര എന്ന സ്ഥലത്തെത്തിയപ്പോഴാണ് തെരുവിൽ അലഞ്ഞുതിരിയുന്ന ഒരു ശ്വാനൻ പദയാത്രക്കൊപ്പം കൂടിയത്. പിന്നീടിങ്ങോട്ട് അവൻ പദയത്രികരെ വിട്ടു പോയിട്ടില്ല. കിലോമീറ്ററുകളോളം അവനും അവർക്കൊപ്പം നടന്നു. പദയാത്രികർ വിശ്രമിക്കുന്നിടത്ത് അവർക്കൊപ്പം വിശ്രമിച്ചു. പദയാത്രികർ കഴിക്കുന്നതിൽ ഒരു പങ്ക് അവനും കൊടുത്തു. പിണക്കമേതുമില്ലാതെ ആരോടും കുരച്ച് പരിഭവം പറയാതെ രഥം നീങ്ങിത്തുടങ്ങുമ്പോൾ അവനും നടന്നുതുടങ്ങും.
കുട്ടനാട് മാമ്പുഴക്കരി ശാഖയിൽ നിന്ന് വന്ന പദയത്രികർ അവന് ജിബ്രു എന്ന് പേരിട്ടു. പദയാത്രയോടൊപ്പം സഞ്ചരിക്കുന്ന വഴിയിൽ ജിബ്രുവിന് അപകടം പറ്റിയെങ്കിലും ഉടൻ ജാഥാ ക്യാപ്ടൻ സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ചികിത്സ നൽകി. പേവിഷ ബാധക്കെതിരെയുള്ള വാക്സിനുമെടുത്തു. കുട്ടനാട്ടിൽ നിന്ന് കൊല്ലം വരെ ഏതാണ്ട് 70 കിലോമീറ്ററോളമാണ് ജിബ്രു പദയാത്രികർക്കൊപ്പം സഞ്ചരിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ തങ്ങുന്ന പദയാത്ാര സംഘം ഇന്ന് പുലർച്ചെ ശിവഗിരിയിലേക്ക് തിരിക്കും. ഒപ്പം ഒരു ചെറു ദൂരത്തിനുള്ളിൽ എല്ലാവരുടെയും അരുമയായി മാറിയ ജിബ്രുവും ഉണ്ടാകും.
തീർത്ഥാടനം കഴിഞ്ഞാലും ജിബ്രുവിനെ തിരികെ കൊണ്ട് പോയി ശാഖയുടെ നേതൃത്വത്തിൽ സംരക്ഷിക്കും.
സന്തോഷ് ശാന്തി
ജാഥാ ക്യാപ്ടൻ, യോഗം കുട്ടനാട്
യൂണിയൻ കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |