പാലക്കാട്: നെല്ല് സംഭരണത്തിൽ കേന്ദ്രസർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയിൽ നിന്ന് 278.93 കോടി രൂപ അനുവദിച്ചതോടെ കർഷകർക്ക് നൽകാനുള്ള സംഭരണവില നൽകി തുടങ്ങി. ഡിസംബർ നാലുവരെ സപ്ലൈകോ പി.ആർ.എസ് നൽകിയവർക്കാണ് തുക വിതരണം ചെയ്യുന്നത്. മറ്റുള്ളവർക്ക് ഈ ആഴ്ചതന്നെ തുക കിട്ടുമെന്ന് സപ്ലൈകോ പാഡി അധികൃതർ അറിയിച്ചു.
ജില്ലയിൽ 1.12 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 315.05 കോടി രൂപ കർഷകർക്ക് ലഭിക്കണം. ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച തുകയിൽനിന്ന് 77 കോടി നൽകിയിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് സബ്സിഡി ഇനത്തിൽ 400 കോടിയിലേറെ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നത് കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കേരള ബാങ്ക് ഉൾപ്പടെയുള്ള ബാങ്കുകളുമായി കരാറിൽ ഏർപ്പെട്ട് കർഷകർക്ക് അതിവേഗത്തിൽ തുക നൽകിയിരുന്നത്. എന്നാൽ ഇത്തവണ പലിശ സംബന്ധിച്ച തർക്കത്തെ തുടർന്ന് കേരള ബാങ്കുമായി കരാർ ഒപ്പിടാൻ സാധിച്ചില്ല. ബാങ്കുകളുടെ കൺസോർഷ്യവുമായി കരാർ ഒപ്പിട്ടെങ്കിലും കുടിശ്ശിക ബാങ്കുകാർ തിരിച്ചുപിടിച്ചതിനാൽ കർഷകർക്ക് നൽകാൻ സപ്ലൈകോയ്ക്ക് പണം ലഭിച്ചില്ല.
ഒന്നാംവിള നെല്ലെടുക്കൽ 99 ശതമാനം പൂർത്തിയായി. ഗുണനിലവാരവുമായി ബന്ധപ്പെട്ട് സീഡ് അതോറിറ്റി സംഭരിക്കാത്ത 15 കർഷകരുടെ നെൽവിത്തുകൂടി സപ്ലൈകോ എടുക്കേണ്ടതുണ്ട്. ഒക്ടോബർ ആദ്യമാണ് സംഭരണം തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനവും നെല്ലെടുപ്പിൽ തുടക്കത്തിലുണ്ടായ പ്രതിസന്ധിയും കാരണം ഇത്തവണ സംഭരണം കുറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഒന്നാംവിളയ്ക്ക് ജില്ലയിൽനിന്ന് 1.36 ലക്ഷത്തിലേറെ മെട്രിക് ടൺ നെല്ല് എടുത്തിരുന്നു. 62,000 കർഷകർ ഇത്തവണ നെല്ലെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 54,000 പേരിൽ നിന്നാണ് സംഭരിച്ചത്. രണ്ടാംവിള സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |