കാസർകോട് : കേരള ടൂറിസത്തെ ഭാവിയിൽ നയിക്കുന്നത് ബീച്ച് ടൂറിസം ആയിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഒരകോവളത്തിന്റെ പേരുണ്ടായിരുന്നിടത്ത് ബേക്കലും ബേപ്പൂരും പൊന്നാനിയും കൊല്ലവും എറണാകുളവും ആലപ്പുഴയുമെല്ലാം കടന്നുവരികയെണെന്നും ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ നഗരിയിൽ കൈറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളിലിലെല്ലാം ഇതു പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. കൊവിഡാനന്തരം വിദേശ സഞ്ചാരികൾ എത്തുന്നതിന് സമയമെടുക്കുമെന്നതിനാൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മികച്ച.കുടുംബശ്രീ സി ഡി എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി ഡി എസിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഹുസ്സൈൻ.കുഞ്ഞി, മുൻ എം എൽ എ കെ.കുഞ്ഞിരാമൻ, മധു മുദിയക്കാൽ, ഹക്കീം കുന്നിൽ, കെ.ഇ. എ. ബക്കർ, തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ.മിഷൻ കോർഡിനേറ്റർ ടി. ടി. സരേന്ദ്രൻ സ്വാഗതം പറഞ്ഞു.
ബേക്കൽ ഫെസ്റ്റിൽ ഇന്ന്
ബേക്കൽ ബീച്ച് ഫെസ്റ്റിവലിലെ വേദിയായ ചന്ദ്രഗിരിയിൽ വൈകുന്നേരം 6ന് സാംസ്‌കാരിക സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ എം.എൽ.എ, ഫോക്ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ.കുട്ടപ്പൻ തുടങ്ങിയവർ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയിൽ ഗായിക രഹ്നയും പട്ടുറുമ്മാൽ ജേതാക്കളും നയിക്കുന്ന മ്യൂസിക് നൈറ്റും, ഒപ്പനയും തുടർന്ന് സിനിമാ താരങ്ങളായ സുരഭിയും വിനോദ് കോവൂരും ഒരുക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളിൽ വൈകുന്നേരം ആറര മുതൽ പ്രാദേശിക കലാപരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |