പത്തനംതിട്ട : ജില്ലയിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദം അവസാനിക്കുമ്പോൾ വിവിധ ബാങ്കുകൾ 5942 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. സെപ്തംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 2677 കോടി രൂപ കാർഷിക മേഖലയിലും 965 കോടി രൂപ സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയിലും 196 കോടി രൂപ വിദ്യാഭ്യാസ, ഭവന വായ്പകൾ ഉൾപ്പെടുന്ന മറ്റു മുൻഗണനാ മേഖലയിലും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ ഉൾപ്പെടുന്ന മുൻഗണന ഇതര വായ്പകളിൽ 2104 കോടി രൂപ നൽകിയിട്ടുണ്ട്. ആകെ വായ്പകൾ വാർഷിക ലക്ഷ്യത്തിന്റെ 74 ശതമാനം വിതരണ ലക്ഷ്യം കൈവരിച്ചു.
ജില്ലയിലെ ആകെ വായ്പാ നീക്കിയിരുപ്പ് 1046 കോടി രൂപ വർദ്ധനയോടെ 16,332 കോടി രൂപയായും നിക്ഷേപങ്ങൾ 873 കോടി രൂപയുടെ വർദ്ധനയോടെ 55,485 കോടി രൂപയായും ഉയർന്നു. നിക്ഷേപ, വായ്പാ അനുപാതത്തിൽ 1.06 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
മുൻപാദത്തെക്കാൾ മികച്ച പ്രവർത്തനം കൈവരിച്ച ബാങ്കുകളെ ആന്റോ ആന്റണി എം.പി അനുമോദിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ബി.ഐ ലീഡ് ജില്ലാ ഓഫീസർ എ.കെ.കാർത്തിക്ക്, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, എസ്.ബി.ഐ ചീഫ് മാനേജർ സാം ടി ജേക്കബ്, വിവിധ ബാങ്ക് പ്രതിനിധികൾ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
'' പ്രളയം, കൊവിഡ് സാഹചര്യങ്ങളിൽ പെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകൾ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കണം. ചെറിയ വായ്പകളിന്മേൽ തിരിച്ചടവ് സാധിക്കാത്ത സാഹചര്യത്തിൽ ജപ്തി നടപടികളിലേക്ക് ബാങ്കുകൾ കടക്കരുത്.
ആന്റോ ആന്റണി എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |