കൊല്ലം: ലിങ്ക് റോഡ് നാലാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായെങ്കിലും അടുത്തമാസം ചേരുന്ന കിഫ്ബി ബോർഡ് യോഗം പദ്ധതിക്ക് അനുമതി നൽകുമോയെന്ന കാര്യത്തിൽ ആശങ്ക. സാമ്പത്തിക പ്രതിസന്ധി കാരണം ഉടൻ അനുമതി നൽകേണ്ട പദ്ധതികളുടെ കൂട്ടത്തിൽ ലിങ്ക് റോഡ് നിലവിൽ കിഫ്ബി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ലിങ്ക് റോഡിന്റ മൂന്നാംഘട്ടം അവസാനിച്ചിരിക്കുന്ന ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്കാണ് നാലാംഘട്ടം. ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്ക് 1765.60 മീറ്റർ നീളത്തിലുള്ള ഫ്ലൈ ഓവറാണ് നിർമ്മിക്കുന്നത്. അതിന് 2017-18ലെ ബഡ്‌ജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ എസ്റ്റിമേറ്റ് 171 കോടിയാണ്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ ഇല്ലാത്തതിനാൽ അനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് നിർമ്മാണം ആരംഭിക്കാം. അതുകൊണ്ട് അതിവേഗം പണം വേണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കിഫ്ബി ഏറ്റെടുത്ത വൻ തുകകളുടെ പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമേ സർക്കാർ അടിയന്തര പ്രാധാന്യം നിർദേശിച്ചിട്ടുള്ള മറ്റ് ചില പദ്ധതികൾ ഏറ്റെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ലിങ്ക് റോഡിനായി ഭീമമായ തുക ചെലവഴിക്കാനാകില്ലെന്ന നിലപാടിലാണ് കിഫ്ബി അധികൃതർ.
ഡിസൈനിൽ ധാരണ
ലിങ്ക് റോഡ് നാലാംഘട്ടത്തിന്റെ രൂപരേഖയുമായി ബന്ധപ്പെട്ട് കിഫ്ബി ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. നിർമ്മാണത്തിനിടയിൽ നിലവിലെ തേവള്ളി പാലത്തിന് കേടുപാടും ഭാവിയിൽ വീതി കൂട്ടലിന് തടസമുണ്ടാകാതിരിക്കാനും ഈ ഭാഗത്ത് ഫ്ലൈ ഓവറിന്റെ സ്പാനിന്റെ നീളം വർദ്ധിപ്പിക്കും. നിലവിലെ രൂപരേഖയിൽ 25 മീറ്റർ മാത്രമുള്ള സ്പാനിന്റെ നീളം 40 ആയി ഉയർത്താൻ കിഫ്ബിയും നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയും തമ്മിൽ ധാരണയായി. പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഈ മാറ്രത്തോടെയുള്ള രൂപരേഖ ഉടൻ തയ്യാറാക്കി നൽകും. തേവള്ളി പാലവും പുതിയ ഫ്ലൈ ഓവറും തമ്മിൽ അഞ്ചര മീറ്റർ ഉണ്ടാകുമെന്ന കെ.ആർ.എഫ്.ബിയുടെ വാദവും കിഫ്ബി അംഗീകരിച്ചു. നിർമ്മാണത്തിലേക്ക് പോകുമ്പോൾ അകലം ഉറപ്പാക്കാനാകാത്ത സാഹചര്യം വന്നാൽ കോൺക്രീറ്റിന് പകരം ഈ ഭാഗത്ത് സ്റ്റീൽ ഉപയോഗിക്കാനും ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |