ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
ഇരിട്ടി : കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്‌പെഷൽ ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം. കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ റൂറൽ പൊലീസ് മേധാവി ആർ. ഹേമലതയോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്നതിലാണ് അന്വേഷണം.
കണ്ണൂരിൽ ആറിടത്ത് കർണാടകയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ബഫർ സോൺ സംബന്ധിച്ച അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടക തങ്ങളുടെ ബഫർ സോണിൽ ഉൾപ്പെടുത്തിയെന്നാണ് സംശയം.മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡി.എഫ്.ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ ചുമതലപ്പെടുത്തിയ എ.ഡി.എം സ്ഥലത്ത് പരിശോധനയും നടത്തി.
ഭീതി പരത്തി അടയാളപ്പെടുത്തൽ
നേരത്തെ പാലത്തുംകടവ്, കളിതട്ടുംപാറ മേഖലകളിൽ ആറിടങ്ങളിലാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതെങ്കിൽ പഞ്ചായത്ത് അംഗങ്ങളും കർഷകരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ 14ഓളം ഇടങ്ങളിൽ അടയാളപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. കർണാടക വനംവകുപ്പാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയരുമ്പോൾ കുടക് ജില്ലാ ഭരണകൂടം ഇത് പൂർണമായും നിഷേധിച്ചിരിക്കുകയാണ്.
അതേസമയം, സമാനരീതിയിലുള്ള അടയാളപ്പെടുത്തലുകൾ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പാലത്തുംകടവിലെ ബാരാപോൾ പാലത്തിന് സമീപം റോഡിലും ഭിത്തിയിലുമായി മൂന്നിടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ജി.പി 111 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കളിതട്ടുംപാറയിൽ കഴിഞ്ഞ ദിവസം കണ്ട അടയാളപ്പെടുത്തലിൽ ജി.പി 118 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുപ്പുംകുറ്റിപള്ളിക്കുന്ന് റോഡിൽ അക്കങ്ങളും അക്ഷരങ്ങളും ഇല്ലാതെ ചുവന്ന പെയിന്റുകൊണ്ട് ആരോമാർക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലത്തുംകടവ് പള്ളിയിൽനിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡ് ഭിത്തിയിലും എതിർവശത്തുമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പാലത്തുംകടവ് വാർഡ് അംഗം വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ വീടിന് സമീപവും റോഡിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുണ്ട്.
വന്യൂ വകുപ്പിന് അറിവില്ല
കേരളത്തിലേക്ക് കടന്ന് ബഫർസോൺ അടയാളപ്പെടുത്തിയെന്ന ആരോപണം കർണാടക പൂർണമായും നിഷേധിക്കുമ്പോൾ വനംവകുപ്പും റവന്യൂ വകുപ്പും ഇരുട്ടിൽ തപ്പുകയാണ്. കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് മടിക്കേരി ഡി.എഫ്.ഒയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനംവകുപ്പ് ഇങ്ങനെയൊരു അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. കണ്ണൂർ ജില്ലാ കളക്ടർ മടിക്കേരി അസിസ്റ്റന്റ് കമ്മീഷണറുമായി ബന്ധപ്പെട്ടപ്പോഴും സമാന മറുപടിയാണ് ലഭിച്ചത്. കർണാടക റീസർവെ വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമായാണോ എന്നറിയാനുള്ള അന്വേഷണത്തിലും അറിയില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |