കാസർകോട് : ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാന സർക്കാർ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഫർ സോൺ പ്രഖ്യാപിക്കാൻ അല്ല ബഫർ സോണിൽ ഉൾപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സർക്കാർ പുതിയ സർവ്വേ നടത്തുന്നത്. കേരളത്തിന്റെ വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി ജനവാസ മേഖലയിൽ ഉള്ളവരാണെന്ന് തെളിയിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി ബന്ധപ്പെട്ട രേഖകളും സ്ഥിതി വിവര കണക്കുകളും സുപ്രീംകോടതിയിൽ സമർപ്പിക്കണം. ഇത് ശേഖരിക്കുന്നതിന് സാറ്റലൈറ്റ്, ഡ്രോൺ സർവ്വേകൾ നടത്താമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. കോടതി പറയുന്നത് അനുസരിക്കുക അല്ലാതെ പ്രതിപക്ഷം പറയുന്നതുപോലെ കേൾക്കാൻ സർക്കാരിന് കഴിയില്ല. ആകാശ സർവ്വേ നടത്തിയാൽ പോലും കൃത്യമായി വിവരം ലഭിക്കാൻ സാദ്ധ്യത കുറവാണെന്ന് സർക്കാരിന് അറിയാം.
ജനവാസ കേന്ദ്രം കണ്ടെത്താൻ പുതിയ സർവ്വേ നടത്തിയാൽ മാത്രമേ കഴിയൂ എന്നും അതിനാണ് ഹെൽപ്പ് ഡെസ്ക് പോലും ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കർഷക സമൂഹത്തിന് ഈ കാര്യം ബോധ്യമുണ്ട്. എന്നാൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം ഈ കാര്യങ്ങൾ മൂടിവയ്ക്കുകയാണ്. പ്രതിപക്ഷത്തിന് കർഷകരോട് ആത്മാർത്ഥത ഉണ്ടെങ്കിൽ അവരെ ഹെൽപ്പ് ഡസ്കിൽ പുതിയ അപേക്ഷ കൊടുക്കുന്നതിന് സഹായിക്കുകയാണ് വേണ്ടത്. സമരം നടത്താൻ ആർക്കും അവകാശമുണ്ടെങ്കിലും ഈ വിഷയത്തിൽ പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ബഫർസോൺ സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്തിട്ട് ഒരു ഒരു പ്രയോജനവുമില്ലെന്നും വനം മന്ത്രി പറഞ്ഞു.
കർണ്ണാടക നിലപാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി
കേരളത്തിന്റെ അതിർത്തിലുള്ള വനമേഖലയോട് ചേർന്ന് കിടക്കുന്ന ചില പ്രദേശങ്ങൾ ബഫർ സോൺ ആയി കർണാടക അധികൃതർ രേഖപ്പെടുത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ കൃത്യമായ വിവരം ലഭിക്കുന്നതിന് കേരളത്തിലെയും കർണാടകയിലെയും വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ പരസ്പരം ചർച്ച നടത്തിയതായും ബഫർ സോൺ രേഖപ്പെടുത്തിയ കാര്യം കർണാടക സമ്മതിച്ചിട്ടില്ലെന്നും മന്ത്രി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |