തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാൻ തീരുമാനമെടുക്കുന്നതിന് മുമ്പ് അദ്ദേഹം
ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചകേസിന്റെ വിവരങ്ങളും പൊലീസ് എങ്ങനെ കുറ്റവിമുക്തനാക്കിയെന്നതുമടക്കം പരിശോധിക്കുമെന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഗവർണർ വ്യക്തമാക്കി.
ചീഫ്സെക്രട്ടറിയും പൊതുഭരണ അഡി.ചീഫ്സെക്രട്ടറിയും ഇന്നലെ പലവട്ടം സമ്മർദ്ദം ചെലുത്തിയിട്ടും ഗവർണർ തീരുമാനം അറിയിക്കാൻ തയ്യാറായില്ല. ക്ഷണക്കത്ത് അച്ചടിക്കാനും അതിഥികളെ ക്ഷണിക്കാനും ഒരുക്കങ്ങൾ നടത്താനും സമയം വേണ്ടതിനാൽ തീരുമാനം അറിയിക്കണമെന്ന് പൊതുഭരണ അഡി.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നേരിട്ട് അഭ്യർത്ഥിച്ചിട്ടും ഗവർണർ മനസു തുറന്നില്ല. സത്യപ്രതിജ്ഞയിലെ അനിശ്ചിതത്വം ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുഭരണ സെക്രട്ടറി പലവട്ടം അഭ്യർത്ഥിച്ചതിനെത്തുടർന്ന് രാജ്ഭവന്റെ ഒരുവശത്ത് ചെറിയ ഷാമിയാന പന്തൽ സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകി. പൊലീസ്, ബാൻഡ് അംഗങ്ങൾ, അതിഥികൾക്ക് ചടങ്ങ് കാണാനുള്ള സി.സി.ടി.വി സൗകര്യമൊരുക്കൽ എന്നിവയ്ക്കായാണ് പന്തലിടുന്നത്.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ സാധാരണഗതിയിൽ അംഗീകരിക്കുകയാണ് പതിവെന്നും ഇത് അസാധാരണ സാഹചര്യമാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ അന്തസ് ഇടിച്ചെന്ന ഗുരുതര കുറ്റം മുഖ്യമന്ത്രിക്കും ബോദ്ധ്യമായതിനാലാണ് സജിചെറിയാന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്ക്കേണ്ടി വന്നത്. ആ സാഹചര്യം മാറിയോയെന്ന് വിശദമായി പരിശോധിക്കണം. ഇതൊരു സാധാരണ തിരിച്ചെടുക്കൽ നടപടിയല്ല. മുഖ്യമന്ത്രിയുടെ ശുപാർശയും നിയമോപദേശവും താൻ കണ്ടിട്ടില്ല. നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണെന്നും ഗവർണർ പറഞ്ഞു.
നാളെ വൈകിട്ട് 4ന് സത്യപ്രതിജ്ഞ ചെയ്യാനാണ് സർക്കാർ അനുമതി തേടിയത്. രമേശ് ചെന്നിത്തല, മുൻ ചീഫ്സെക്രട്ടറി ജിജി തോംസൺ എന്നിവരുമായി രണ്ട് സ്വകാര്യ കൂടിക്കാഴ്ചകൾ മാത്രമാണ് ഇന്ന് ഗവർണറുടെ പരിപാടികൾ. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ചെന്നിത്തല എത്തുന്നത്. നാളെ കണ്ണൂർ, എം.ജി സർവകലാശാലാ വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായുള്ള ഹിയറിംഗ് നിശ്ചയിച്ചിട്ടുണ്ട്. 6ന് ഗവർണർ ഡൽഹിക്ക് പോവും.
തള്ളാനാവില്ല, വൈകിപ്പിക്കാം
സജിചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യതയിൽ നിന്ന് ഗവർണർക്ക് ഒഴിയാനാവില്ല. ഭരണഘടനയുടെ അനുച്ഛേദം 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കുകയും വേണം. അതിനാൽ മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർക്ക് തള്ളാനാവില്ല.
സജിചെറിയാന്റെ വിവാദ പ്രസംഗം 1971ലെ ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച പ്രത്യേകനിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എഴുത്തിലോ പ്രസംഗത്തിലോ പ്രവൃത്തിയാലോ ഭരണഘടനയെ അനാദരിക്കുന്നതിന് മൂന്നുവർഷം തടവും പിഴയും കിട്ടാവുന്നതാണ്. വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിൽ നിയമതടസമുണ്ടോയെന്നാണ് ഗവർണർ നിയമോപദേശകനോട് ആരാഞ്ഞത്
ഗവർണർക്ക് 6 വഴികൾ
1)സർക്കാരിനോട് വിശദീകരണം തേടാം.
2)കേസ് വിവരങ്ങൾ ഹൈക്കോടതിയോട് ആരായാം
3)സർക്കാരിന്റെ മറുപടി നിയമോപദേശത്തിനയയ്ക്കാം
4)കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉപദേശം തേടാം
5)ഭരണഘടനാ വിദഗ്ദ്ധന്റെ ഉപദേശം തേടാം
6)അതിനുശേഷം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |