ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ക്രിസ്മസ്, പുതുവർഷ അവധിക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഇന്നലെ രാവിലെ 10 ന് കാശ്മീരി ഗേറ്റിന് സമീപത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പുനഃരാരംഭിച്ചു. ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്ന് കനത്ത സുരക്ഷയാണ് രാഹുലിനായി ഒരുക്കുന്നത്. ഇന്നലെ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന (ഉദ്ധവ്) പക്ഷ നേതാവ് നേതാവ് പ്രിയങ്ക ചതുർവേദി തുടങ്ങിയവർ ഇന്നലെ യാത്രയുടെ ഭാഗമായി. യു.പി അതിർത്തിയായ ഗാന്ധിയാബാദിലെ ഗോകുൽ പുരയിലെ ലോണിയിൽ പ്രിയങ്ക ഗാന്ധി യാത്രയെ സ്വീകരിച്ചു.
റോ മുൻ ചീഫും ഐ.ബി മുൻ സ്പെഷ്യൽ ഡയറക്ടറുമായ അമർജിത്ത് സിംഗ് ദുലത്തും യാത്രയുടെ ഭാഗമായി. യു.പി മുൻ മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ് എന്നിവർ യാത്രയെ യു.പിയിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ അവർ യാത്രയുടെ ഭാഗമാകില്ല. യാത്ര ഇന്നലെ ബാഗ്പത്തിൽ അവസാനിച്ചു. യാത്ര യു.പിയിൽ നടത്തുന്ന മൂന്ന് ദിവസത്തെ പര്യടനത്തിലും പ്രിയങ്കയുമുണ്ടാകും. കോൺഗ്രസ് നേതാക്കളായ അൽക്ക ലാംബ, ഷമാ മുഹമ്മദ്, എം.പി ജ്യോതി മണി തുടങ്ങിയവരും യാത്രയ്ക്കൊപ്പമുണ്ട്. ജനുവരി ആറിന് യാത്ര ഹരിയാനയിലേക്ക് പോകും. ഒരു ദിവസം ഹിമാചൽ പ്രദേശിലും പര്യടനം നടത്തും. 20ന് ജമ്മു കാശ്മീരിലേക്ക് കടക്കും.
രാഹുലിന് ആശംസയുമായി രാമക്ഷേത്ര പുരോഹിതൻ
രാഹുൽ ഗാന്ധിക്ക് ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നാശംസിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ് കത്തയച്ചു. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന് സത്യേന്ദ്രദാസ് പിന്തുണ അറിയിച്ചു. 'നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസിനായി അനുഗ്രഹിക്കുന്നു. നിങ്ങൾ ജന താത്പര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. യാത്ര ശരിയായതും സമയോചിതവുമാണ്. ആരോഗ്യപരമായ കാരണങ്ങളാലാണ് യാത്രയിൽ പങ്കെടുക്കാതിരുന്നത്"- സത്യേന്ദ്രദാസ് കത്തിൽ വ്യക്തമാക്കിയതായി അയോദ്ധ്യ കോൺഗ്രസ് കമ്മിറ്റി വക്താവ് സുനിൽ ഗൗതം അറിയിച്ചു.
എന്റെ സഹോദരനെ വാങ്ങാൻ കഴിയില്ല: പ്രിയങ്ക
രാഹുലിന്റെ പ്രതിഛായ തകർക്കാൻ കേന്ദ്രസർക്കാർ കോടികളെറിയുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുലിനെയൊഴികെ എല്ലാറ്റിനെയും അദാനിയും അംബാനിയും വിലയ്ക്ക് വാങ്ങി. നേതാക്കളെയും മാദ്ധ്യമങ്ങളെയും പൊതു മേഖല സ്ഥാപനങ്ങളെയും അവർ വിലയ്ക്ക് വാങ്ങുകയാണ്. ജ്യേഷ്ഠനെയോർത്ത് തനിക്ക് അഭിമാനമുണ്ട്. സത്യത്തിന്റെ പാതയിൽ നിന്ന് താങ്കൾ പിന്തിയിരുന്നില്ല. നിങ്ങളെ വിലയ്ക്ക് വാങ്ങാൻ ഒരിക്കലും അവർക്ക് കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |