ന്യൂഡൽഹി: ഡൽഹി കാഞ്ചവാലയിൽ കാറിടിച്ചു കൊല്ലപ്പെട്ടെ അമൻ വിഹാർ സ്വദേശി അഞ്ജലി സിംഗ് അപകടത്തിൽപ്പെടുമ്പോൾ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.അഞ്ജലിയും സുഹൃത്ത് നിധിയും പുതുവത്സരാഘോഷത്തിന് ശേഷം ഹോട്ടലിൽ നിന്ന് പുറത്ത് വരുന്നതും സ്കൂട്ടറിൽ ഒരുമിച്ച് മടങ്ങുന്നതും സി.സിടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഹോട്ടലിൽ വച്ച് അഞ്ജലിയും നിധിയും തമ്മിൽ വഴക്കിട്ടതായി ഹോട്ടൽ മാനേജർ മൊഴി നൽകി. തുടർന്ന് ഇരുവരെയും ഹോട്ടൽ അധികൃതർ പുറത്താക്കി.
അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും റിപ്പോർട്ടിലുണ്ട്. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡാണ് പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയത്. റിപ്പോർട്ട് പൊലീസിന് കൈമാറി. തുടർന്ന് റിപ്പോർട്ട് ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നൽകി.
കൂടുതൽ പരിശോധനകൾക്കായി യുവതിയുടെ സ്രവ സാമ്പിളുകളും ജീൻസിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരടക്കം ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പീഡനം സംബന്ധിച്ച ആരോപണം പരിശോധിക്കുമെന്ന് ഡൽഹി സ്പെഷ്യൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കില്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി ഒമ്പത് വർഷം മുമ്പ് അച്ഛൻ മരിച്ച ശേഷം അമ്മയും മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. പത്താം ക്ലാസിൽ പഠനം നിറുത്തിയ അഞ്ജലി ആദ്യം സലൂണിലാണ് ജോലിക്ക് പോയത്. പിന്നീടാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്നത്. രണ്ട് സഹോദരന്മാർക്ക് ജോലി ലഭിക്കുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് മകൾ പറയാറുണ്ടെന്ന് അമ്മ രേഖ പറയുന്നു. അവൾ ഏറെ മോഹിച്ച് വാങ്ങിയ സ്കൂട്ടർ ആയിരുന്നു അപകടത്തിൽപ്പെട്ടതെന്നും അമ്മ പറഞ്ഞു.
സ്‌കൂട്ടർ ഓടിച്ചിരുന്നത് നിധി
സംഭവ ദിവസം ആദ്യം സ്കൂട്ടർ ഓടിച്ചിരുന്നത് നിധിയായിരുന്നു. വഴിയിൽ വച്ചാണ് അഞ്ജലി സ്‌കൂട്ടർ ഓടിച്ചത്. അപകടത്തിൽ കാര്യമായി പരിക്കേൽക്കാത്ത നിധി ഓടി രക്ഷപ്പെട്ടെന്നാണ് പറയുന്നത്. നിധിയുടെ വിശദമായ മൊഴി എടുക്കാനും പൊലീസ് നീക്കം തുടങ്ങി. അപകട സ്ഥലത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് പുലർച്ചെ 1.45 നാണ് ഇരുവരും പുറത്തിറങ്ങിയത്. അഞ്ജലി പിങ്കും, നിധി ചുവപ്പും ടീഷർട്ടുകളാണ് ധരിച്ചിരുന്നത്. വാഹനത്തിൽ എന്തോ കുടുങ്ങിയത് പോലെ തോന്നിയെങ്കിലും പരിശോധിക്കാൻ ഒപ്പമുണ്ടായിരുന്നവർ സമ്മതിച്ചില്ലെന്ന് കാർ ഓടിച്ചിരുന്ന ദീപക് ഖന്ന പൊലീസിനോട് പറഞ്ഞു. കാഞ്ചവാലയിൽ യുടേൺ എടുക്കുന്നതിനിടയിലാണ് യുവതി കാറിൽ കുടുങ്ങിയത് മുൻ സീറ്റിലിരുന്ന മിഥുൻ ശ്രദ്ധിച്ചത്. അഞ്ജലിയുടെ കൈകളാണ് ആദ്യം കണ്ടത്. ഇതോടെ വാഹനം നിറുത്തി മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |