കൊച്ചി:കൃത്രിമ ഗർഭധാരണത്തിന് ദമ്പതികൾക്ക് പ്രായപരിധി നിശ്ചയിച്ചത് പുനപ്പരിശോധിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. സ്ത്രീക്ക് 50 വയസും പുരുഷന് 55 വയസുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്.
കൃത്രിമ ഗർഭധാരണ വിഷയങ്ങളിൽ കേന്ദ്രത്തെ ഉപദേശിക്കുന്ന ദേശീയ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറഗസി ബോർഡ് ഇക്കാര്യം മൂന്നു മാസത്തിനകം കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തുന്ന ഏതാനും ദമ്പതികളുടെ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. 2022 ജനുവരി 25ന് നിലവിൽ വന്ന പുതിയ നിയമത്തിലാണ് ഉയർന്ന പ്രായപരിധി കൊണ്ടുവന്നത്. ഇതു പാലിക്കാനാവാത്തതിനാൽ പലർക്കും ചികിത്സ തുടരാനായില്ലെന്ന് ഈ വ്യവസ്ഥ ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹർജിക്കാർ വ്യക്തമാക്കി.
കുഞ്ഞിന് ജന്മം നൽകുന്നതും കുടുംബം ഉണ്ടാക്കുന്നതും മൗലികാവകാശത്തിന്റെ ഭാഗമാണ്. ഉയർന്ന പ്രായപരിധി ഇതു പരിമിതപ്പെടുത്തും. നിലവിൽ ചികിത്സ നടത്തുന്നവർക്ക് പ്രായപരിധിയിൽ ഇളവു നൽകാതെയുള്ള നിയന്ത്രണം സ്വേച്ഛാപരവും യുക്തിരഹിതവുമായേക്കാം. ഹർജിക്കാരിൽ ചിലർ പുതിയ നിയമം വരുമ്പോൾ ചികിത്സയിലുണ്ടായിരുന്നവരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
50 തികയാത്ത സ്ത്രീക്ക് ഭർത്താവിന് 55 വയസു കഴിഞ്ഞതുകൊണ്ടു കൃത്രിമ ഗർഭധാരണത്തിനുള്ള അവസരം നിഷേധിക്കുന്നതിലെ യുക്തിരാഹിത്യവും വിവിധ രാജ്യങ്ങളിലെ ഉയർന്ന പ്രായപരിധിയും ചർച്ചാ വിഷയമായി. തുടർന്നാണ് ഹൈക്കോടതി പുനപ്പരിശോധന നിർദ്ദേശിച്ചത്. പുതിയ നിയമം വന്നപ്പോൾ ചികിത്സ നിറുത്തിയവർക്ക് ചികിത്സ തുടരാൻ ഹൈക്കോടതി അനുമതി നൽകി. മറ്റുള്ളവർ കേന്ദ്ര തീരുമാനം വരുന്നതുവരെ കാക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |