ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിലുള്ള കോളനിയിൽ നിന്ന് 4,365 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് വിഷയം പരാമർശിച്ചത്. ഏഴ് ദിവസത്തിനകം മാറിയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കാമെന്നും അതിനായി പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. ഒഴിപ്പിക്കലിന്റെ ചെലവ് പിഴയായി കൈയേറ്റക്കാരിൽ നിന്ന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ആർ.സി. ഖുൽബെ, ജസ്റ്റിസ് ശരദ് കുമാർ ശർമ്മ എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഏഴ് ദിവസത്തിനുള്ളിൽ ഒഴിയാനാണ് റെയിൽവേ നോട്ടീസ് നൽകിയത്. 2.2 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്തെ കെട്ടിടങ്ങളും പൊളിക്കുന്നതിനും റെയിൽവേ നടപടി തുടങ്ങി. വർഷങ്ങളായി വീട്ടു നികുതി അടയ്‌ക്കുന്നുണ്ടെന്നും ആധാർ കാർഡുണ്ടെന്നും ഹൽദ്വാനി നിവാസികൾ പറയുന്നു. മുനിസിപ്പൽ രേഖകളിൽ ഇവരുടെ പേരുമുണ്ട്. 70 വർഷത്തിലേറെയായി ബൻഭൂൽപുരയിലെ ഗഫൂർ ബസ്തിയിൽ തങ്ങൾ നിയമാനുസൃതമായി താമസിക്കുന്നവരാണെന്നാണ് പ്രദേശത്തുകാർ പറയുന്നത്.
കൂടാതെ പ്രദേശത്ത് അഞ്ച് സർക്കാർ സ്കൂളുകളും ആശുപത്രിയും രണ്ട് കുടിവെള്ള വാട്ടർ ടാങ്കുകളുമുണ്ട്. ഗ്യാസ്, വാട്ടർ കണക്ഷനുകളും ഇവരുടെ പേരിലുണ്ട്. 29 ഏക്കർ ഭൂമിയിൽ മാത്രമാണ് തർക്കമുണ്ടായിരുന്നതെന്നും 78 ഏക്കറിലുള്ള താമസക്കാരോട് ഒഴിയാനാണ് നോട്ടീസ് നൽകിയതെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ താമസക്കാരുടെ പട്ടയം സംബന്ധിച്ച നടപടികൾ ഇപ്പോഴും ജില്ലാ മജിസ്ട്രേറ്റിന്റെ പരിഗണനയിലാണ്.
പൊതുതാത്‌പര്യ ഹർജി 2013ൽ
കൈയേറ്റം ഒഴിപ്പിക്കുന്നതിന് 2013ലാണ് ഹൈക്കോടതി പൊതുതാത്പര്യ ഹർജി നൽകിയത്. തുടർന്ന് 2016 നവംബർ ഒമ്പതിന് 10 ആഴ്ചയ്‌ക്കുള്ളിൽ കൈയേറ്റം ഒഴിപ്പിക്കാൻ റെയിൽവേക്ക് നിർദ്ദേശം നൽകി. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകി. ഹർജി 2017ൽ തള്ളി. പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിരീക്ഷണവും വിവാദമായി. സർക്കാർ ഹർജി അന്നത്തെ ഭരണകക്ഷിക്ക് രാഷ്ട്രീയ നേട്ടങ്ങൾക്കായാണെന്നും അനധികൃത താമസക്കാരുടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാനാണെന്നുമായിരുന്നു നീരീക്ഷണം. കൈയേറ്റം ഒഴിപ്പിക്കാൻ താമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും തത്ക്ഷണ റിട്ട് ഹർജി നൽകി. വാദം കേട്ട ഹൈക്കോടതി റെയിൽവേയുമായി ചേർന്ന് ഒഴിപ്പിക്കൽ പദ്ധതി തയ്യാറാക്കാൻ നൈനിറ്റാൾ ഭരണ കൂടത്തിന് നിർദ്ദേശം നൽകി. 2022 ഏപ്രിലിൽ റെയിൽവേയും നൈനിറ്റാൾ ജില്ല ഭരണകൂടവും യോഗം ചേർന്ന് വിശദമായ പദ്ധതി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് ജില്ല ഭരണകൂടം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയെങ്കിലും ഹൽദ്വാനിയിലെ കോൺഗ്രസ് എം.എൽ.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിലാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം. ഐ എം തുടങ്ങിയ സംഘടനകൾ പ്രതിഷേ ധവുമായി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |