ന്യൂഡൽഹി: ന്യൂയോർക്ക് - ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ 70കാരിയായ സഹയാത്രികയ്‌ക്കുമേൽ മൂത്രമൊഴിച്ചയാൾക്ക് എയർ ഇന്ത്യയുടെ 30 ദിവസത്തെ യാത്രാവിലക്ക്. എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് എഴുപതുകാരി കത്തെഴുതിയതിനെ തുടർന്നാണ് നവംബറിൽ നടന്ന സംഭവത്തിൽ നടപടിയുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇയാൾക്കെതിരെ പൊലീസിലും പരാതി നൽകി.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർഇന്ത്യയോട് റിപ്പോർട്ട് തേടി. ഇത്തരം യാത്രക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി.ജി.സി.എ അറിയിച്ചു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നുള്ള എയർഇന്ത്യാ വിമാനത്തിലെ യാത്ര ജീവിതത്തിലെ ഏറ്റവും ആഘാതകരമായ ഒന്നാണെന്ന് ചെയർമാനെഴുതിയ കത്തിൽ എഴുപതുകാരി പറഞ്ഞു. എയർ ഇന്ത്യ ജീവനക്കാർ പ്രൊഫഷണലുകളല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവം ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ
ഭക്ഷണ ശേഷം വിമാനത്തിൽ ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മറ്റൊരു യാത്രക്കാരൻ സീറ്റിനടുത്തേക്കുവന്ന് മൂത്രമൊഴിച്ചത്. തുടർന്ന് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് അവിടെ തന്നെ നിന്നയാളെ അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടെയാണ് തിരിച്ചയച്ചത്. വസ്ത്രങ്ങളും ചെരുപ്പും ബാഗും മൂത്രം നനഞ്ഞതിനാൽ ജീവനക്കാർ പൈജാമയും ചെരുപ്പും നൽകി. തന്റെ ആവശ്യപ്രകാരം ജീവനക്കാരുടെ ക്രൂ സീറ്റ് നൽകിയെങ്കിലും പിന്നീട് മടക്കിഅയച്ചു. മൂത്ര ഗന്ധമുള്ളിടത്ത് ഇരിക്കാൻ വിസമ്മതിച്ചപ്പോൾ, മറ്റൊരു ക്രൂ സീറ്റ് നൽകി. ശേഷിക്കുന്ന അഞ്ച് മണിക്കൂർ അവിടെ ഇരുന്നാണ് യാത്ര ചെയ്‌തത്. ഫസ്റ്റ്ക്ളാസിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും അനുവദിച്ചില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡൽഹിയിൽ കസ്റ്റംസ് നടപടികൾ പെട്ടെന്ന് തീർക്കാൻ വീൽചെയർ തരാമെന്ന് പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ ആരും സ്വീകരിക്കാൻ വന്നില്ല. സ്വന്തമായാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്. അതേസമയം തന്റെ മേൽ മൂത്രമൊഴിച്ച യാത്രക്കാരൻ ഒരു നടപടിക്കും വിധേയനാകാതെ പുറത്തുപോയെന്നും കത്തിൽ പറയുന്നു. 2018 ആഗസ്റ്റിൽ ന്യൂയോർക്ക്-ഡൽഹി വിമാനത്തിലും ഒരു യാത്രക്കാരിയുടെ സീറ്റിൽ ഒരാൾ മദ്യലഹരിയിൽ മൂത്രമൊഴിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |