തിരുവനന്തപുരം: കോട്ടയത്ത് നഴ്സായ യുവതി ഭക്ഷ്യവിഷബാധയേറ്റ് മരിക്കാനിടയായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടാം ദിവസവും നടത്തിയ പരിശോധനയിൽ 48 ഹോട്ടലുകൾ പൂട്ടി. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളും ലൈസൻസില്ലാത്ത 30 സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധനകൾ വരുംദിവസങ്ങളിലും തുടരുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ചൊവ്വാഴ്ച 48 സ്ഥാപനങ്ങൾ പൂട്ടിയിരുന്നു.
വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തി. 9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ 82,406 സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.
നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയവ നടപ്പിലാക്കി. ഷവർമ വിൽപനയ്‌ക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |