കാസർകോട് : കാസർകോട്ടെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിന് തുടർന്നു മരണപ്പെട്ട അഞ്ജുശ്രീ പാർവതിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ഇന്നലെ വൈകുന്നേരം 6:45 നാണ് അഞ്ജുശ്രീയുടെ മൃതദേഹം പെരുമ്പള ബേനൂരിലെ വീട്ടിൽ എത്തിച്ചത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അഞ്ജുശ്രീക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തി.
കണ്ണീരും വിതുമ്പലുകളുമായാണ് നാട്ടുകാർ അന്ത്യഞ്ജലി അർപ്പിച്ചത്. അമ്മ അംബിക പൊന്നുമോൾക്ക് അന്ത്യചുംബനം നൽകി യാത്രയാക്കി. മംഗ്‌ളൂരുവിൽ പഠിക്കുന്ന അനുജൻ ശ്രീകുമാറും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കണ്ണീരോടെ അഞ്ജുശ്രീക്കു വിട നൽകി. ഒടുവിൽ സ്വന്തം വീട്ടുവളപ്പിൽ തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്തി. അഞ്ജുശ്രീയുടെ അച്ഛൻ കുമാരൻ നായർ ഒന്നര പതിറ്റാൻഡ് മുമ്പ് അസുഖം ബാധിച്ചു മരിച്ചിരുന്നു. ഗൾഫിൽ നല്ല നിലയിൽ ആയിരുന്ന കുടുംബം കുമാരൻ നായർക്ക് അസുഖം വന്നതോടെയാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. എം.എൽ.എ മാരായ ഇ. ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സി പി.ഐ നേതാക്കളായ ടി.കൃഷ്ണൻ, കെ.കുഞ്ഞിരാമൻ, അഡ്വ. സുരേഷ് ബാബു, സി പി.എം ഏരിയ സെക്രട്ടറി മധു മുതിയക്കാൽ തുടങ്ങി നിരവധി നേതാക്കളും ജനപ്രതിനിധികളും അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |