കോഴിക്കോട്: കലാകാരന്മാരായ കുട്ടികളുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതിയുടെയും വിഷവിത്തുകൾ വാരി എറിഞ്ഞു കഴിഞ്ഞെന്നും അതിനാൽ ഇനി കലോൽസവ അടുക്കളയിലേക്കില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി. 18 വർഷമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. 2005 മുതൽ നടന്ന എല്ലാ കലോൽസവങ്ങളിലും പഴയിടമായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്.
മാറിയ സാഹചര്യം വല്ലാതെ അസ്വസ്ഥമാക്കുന്നു. അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നാൽ പാചകം ബുദ്ധിമുട്ടാണ്. വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. കലോത്സവ ഊട്ടുപുരകളിൽ രാത്രി ഉറങ്ങാതെ മൂന്ന് ദിവസം ഭക്ഷണത്തിന് കാവൽ നിൽക്കേണ്ട അവസ്ഥയുണ്ടായി. സ്കൂൾ കലോത്സവമാണ് തന്നെ ഒരു ബ്രാൻഡാക്കി മാറ്റിയത്. പഴയിടം പെർഫെക്ട്ലി വെജിറ്റേറിയൻ ബ്രാൻഡ് തന്നെയാണ്. അത് നിലനിറുത്തണം. ഭക്ഷണ ശീലങ്ങളും രീതികളും മാറി വരുന്ന അടുക്കളകളിൽ തന്റെ സാന്നിദ്ധ്യത്തിന് പ്രസക്തിയില്ല.
രണ്ട് കോടി കുട്ടികൾക്ക് ഭക്ഷണം കൊടുത്തുകഴിഞ്ഞു. ഇനി ടെൻഡറിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തിന്റെ പേരിൽ വിവാദം
വേണ്ട: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഭക്ഷണത്തിന്റെ പേരിൽ വിവാദം ആവശ്യമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പഴയിടം മോഹനൻ നമ്പൂതിരിയെ വിമർശിക്കേണ്ടതില്ല. വിപ്ളവകാരികളുടെ വേഷമണിയുന്നവരാണ് വിമർശനം അഴിച്ചുവിടുന്നത്. വിവാദം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. പഴയിടം തന്റെ ജോലി കൃത്യമായി നിർവഹിച്ചു. വിദ്യാർത്ഥികളോ അദ്ധ്യാപകരോ രക്ഷാകർത്താക്കളോ ഭക്ഷണത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല. ദേശീയ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതും പിന്മാറുന്നതും അദ്ദേഹത്തിന്റെ തീരുമാനമാണ്. അനാവശ്യ വിവാദം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാവാം.
കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേതല്ല. അത് കോഴിക്കോട്ട് കണ്ടതാണ്. കലോത്സവ മാന്വൽ പരിഷ്കരിക്കുമ്പോൾ മാംസഭക്ഷണം നൽകുന്ന കാര്യം പരിഗണിക്കും. കാര്യങ്ങൾ അറിഞ്ഞുവേണം സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ഇടാനെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ട് നടന്ന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാണ്. മത്സരങ്ങൾ മികച്ച നിലവാരം പുലർത്തി. വിധി നിർണ്ണയത്തിലടക്കം ഒരു പരാതിയും ഉയർന്നില്ല. കുട്ടികൾക്ക് കലാജീവിതം തുടരാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആർക്കും പരാതിയില്ല
ഭക്ഷണത്തെക്കുറിച്ച് ആർക്കും പരാതിയില്ലെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോൺ വെജിനോടല്ല
എതിർപ്പ്:യദു പഴയിടം
# കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും ഇനിയില്ല
സായ്കൃഷ്ണ.ആർ.പി
തിരുവനന്തപുരം: നോൺ വെജിനോട് എതിർപ്പില്ലെന്നും, ജാതിയും മതവും പറഞ്ഞ് ഭക്ഷണത്തിൽ വർഗീയത കലർത്തുന്നതിനോടാണ് വിയോജിപ്പെന്നും പഴയിടം മോഹനൻ നമ്പൂതിരിയുടെ മകൻ യദു പഴയിടം വ്യക്തമാക്കി.ഇനി വരുന്ന കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പാചക ദൗത്യം ഏറ്റെടുക്കില്ലെന്നും യദു പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ സമ്മേളന നഗരിയായ തിരുവനന്തപുരം ടാഗോർ തീയേറ്ററിന്റെ കലവറയിൽ നോൺ വെജ് വിഭവങ്ങൾ ഒരുക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മീൻ മുളകിട്ടതും ചിക്കൻ പെപ്പർ ഫ്രൈയും പാത്രങ്ങളിലേയ്ക്ക് വിളമ്പുന്നതിനിടെയാണ് അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചത്.
ഇനിയൊരു പുനരാലോചനയുടെ ആവശ്യമില്ല. ഞങ്ങളെ തകർക്കാൻ വലിയൊരു ലോബി പ്രവർത്തിക്കുകയാണ്. അവരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. മറ്റിടങ്ങളിൽ നോൺ വെജ് ഇനിയും വിളമ്പുമെന്നും' യദു പഴയിടം പറഞ്ഞു.
എം.ബി.എ ബിരുദധാരിയായ യദു പഠനത്തിന് ശേഷം അച്ഛനൊപ്പംഎല്ലാ കലോത്സവത്തിനും ഉണ്ടാകാറുണ്ട്. ഇത്തവണ ജനാധിപത്യ മഹിള അസോസിയേഷന്റെ സമ്മേളനം നടക്കുന്നതിനാൽ തിരുവനന്തപുരത്തേയ്ക്ക്
വന്നതാണ്.
നോൺ വെജ് രുചി
ജനാധിപത്യ മഹിള അസോസിയേഷന്റെ സമ്മേളന പ്രതിനിധികൾക്ക് ഇന്നലെ രാത്രി ചില്ലി ബീഫും ചിക്കൻ മഞ്ചൂരിയനും നോൺ വെജ് വിഭവങ്ങളായുണ്ടായിരുന്നു. മീൻ വറ്റിച്ചത്, ചിക്കൻ 65, ചിക്കൻ സൂപ്പ്, ബട്ടർ ചിക്കൻ, മീൻ മാങ്ങയിലിട്ടത്, ചിക്കൻ ഉലർത്തിയത്, ചിക്കൻ മസാല, ബീഫ് കൊണ്ടാട്ടം തുടങ്ങി നോൺ വെജ് വിഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സമ്മേളന പ്രതിനിധികൾക്ക് യദു പഴയിടത്തിന്റെ നേതൃത്വത്തിൽ വിളമ്പിയത്.അവസാന ദിവസമായ ഇന്ന് മട്ടൻ ബിരിയാണിയാണ് ഉച്ച വിഭവം.
മന്ത്രി റിയാസിന് പ്രത്യേക
അജണ്ട: കെ.സുരേന്ദ്രൻ
ആലപ്പുഴ: കലോത്സവത്തിലെ സ്വാഗതഗാനം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.മന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു.കലോത്സവ ഭക്ഷണത്തിൽ വർഗീയവിഷംകലർത്തിയതും ഇടതുപക്ഷമാണ്.സംസ്ഥാനത്ത് ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുന്നത് തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |