ന്യൂഡൽഹി: ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ. 2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ മാത്രം ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി ഇടിയുന്നതിന്റെ വേഗത കൂടിയത്.
ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) ആണ് ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചത്. കാർട്ടോസാറ്റ്-2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്റെ നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുകയാണ്. വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |