തൃശൂരിലെ പുന്നയൂർക്കുളത്ത് ഈയിടെ ഒരേദിവസം രണ്ടു യുവാക്കൾ ആത്മഹത്യചെയ്തത് ഓൺലൈൻ ലോൺ തട്ടിപ്പിനിരയായിട്ടാണെന്ന സംശയം ഉയർന്നതിന് പിന്നാലെ ഒരാളുടെ മൊബൈലിൽ നിന്ന് അറുപതോളം വായ്പാ ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. കടക്കെണിയിലായവർ വ്യാപകമായി ലോൺ ആപ്പുകൾക്ക് തലവെച്ചു കൊടുക്കുന്നു എന്നത് അടുത്ത കാലത്ത് കണ്ടുവരുന്ന പ്രവണതയാണ്. നാണം കെട്ടും പണമുണ്ടാക്കിയാൽ നാണക്കേട് ആ പണം തീർത്തുകൊളളും എന്ന ചിന്താഗതിക്കാർ കൂടുകയാണോ? ലോണെടുത്തും സൂത്രപ്പണിയിലൂടെ പണം സമ്പാദിച്ചും ആഡംബരജീവിതം നയിക്കുന്നവരുടെ ജീവിതത്തിന്റെ അവസാനം ഒരു മുഴം കയറിലാവും എന്നതാണ് വസ്‌തുത. സമൂഹത്തിൽ മൊത്തത്തിലുളള ആഡംബരഭ്രമമാണ് ഇത്തരം കെണികളിലെത്തിക്കുന്നത്. ഇതെല്ലാം അപകടകരമാണെന്ന് പൊലീസും ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും എത്ര തവണ മുന്നറിയിപ്പ് നൽകിയാലും ആവർത്തിക്കപ്പെടുന്നു എന്നതാണ് സത്യം. കഴിഞ്ഞ മാസം 26നാണ് ചമ്മന്നൂർ സ്വദേശി മുകേഷും കുന്നത്തൂർ സ്വദേശി മുഫാരിസും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. എന്നാൽ മുഫാരിസ് കടക്കെണിയിലായതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്ന് ഏതാണ്ട് വ്യക്തമാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തി ഫാഷൻ തുന്നൽ സ്ഥാപനം നടത്തിയിരുന്ന മുഫാരിസിന് സാമ്പത്തികപ്രശ്‌നം ഉണ്ടായിരുന്നു. ഫോണിൽ നിരവധി ഭീഷണി മെസേജുകളും പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി മുഫാരിസിന്റെ രണ്ട് ഫോണുകൾ സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്. കടക്കെണിയിലാണെന്നും ആത്മഹത്യയിൽ മറ്റ് ഉത്തരവാദികളില്ലെന്നും മുഫാരിസ്, ജീവനൊടുക്കും മുമ്പ് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കും. ഏതെങ്കിലും ബിസിനസുകളിൽ പണം ഇറക്കിയിട്ടുണ്ടോ എന്നും ബിസിനസ് തകർച്ച മരണത്തിന് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്. മുകേഷും മുഫാരിസും തമ്മിൽ യാതൊരു സൗഹൃദമോ പണമിടപാടുകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. മുകേഷിന്റെ ഫോൺ വിദഗ്ദ്ധർ പരിശോധിച്ചപ്പോൾ വായ്പാ ആപ്പുകൾ അടക്കം അസ്വാഭാവികമായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഒട്ടേറെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഒരോന്നിൽനിന്നും 5000 രൂപവീതമാണ് മുഫാരിസ് വായ്പ എടുത്തിരുന്നതെന്ന് പൊലീസ് പറയുന്നു. ഈ തുക ബിസിനസ് ആവശ്യത്തിനായാണ് ഉപയോഗിച്ചിരുന്നത്. വായ്പാ തുക അടച്ചെങ്കിലും ചില ആപ്പുകൾ കൂടുതൽ തുകയാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിലെ കോൾ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾകൂടി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ളഒരുക്കത്തിലാണ് പൊലീസ്.
സമൂഹ മാദ്ധ്യമങ്ങളിൽ കാണുന്ന ഓൺലൈൻ ലോൺ ആപ്പുകളുടെ പരസ്യങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ലളിതമായ നടപടികളിലൂടെ അക്കൗണ്ടിലേക്ക് വായ്പയായി പണം കിട്ടും. ആധാർകാർഡും പാൻകാർഡും മാത്രം മതി. തിരിച്ചടവ് തീയതിക്കു മുൻപ് പണം ചോദിച്ചാണ് ഭീഷണി തുടങ്ങുന്നത്. കൂടുതൽ തുക ചോദിക്കും. കാലാവധി കഴിഞ്ഞാലും പണം കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഒടുവിൽ വായ്പ വാങ്ങിയതിന്റെ പതിൻമടങ്ങ് നൽകിയാലും വലയിൽ നിന്ന് രക്ഷപ്പെടാനാവില്ല. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെടുക്കാനുള്ള സമ്മതം നൽകുന്നതാണ് കെണിയാകുന്നത്. എപ്പോൾ വേണമെങ്കിലും ഫോണിൽനിന്ന് ഏത് വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെടുത്ത് ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കും. അപമാനഭാരം മൂലം പുറത്ത് പറയാതെ പലരും ഭീഷണിക്ക് വഴങ്ങി പണം കൊടുക്കുന്നതോടെ തട്ടിപ്പുകാർ വ്യാപകമായി തഴച്ച് വളരും. തട്ടിപ്പ് സംഘങ്ങളിൽ അധികവും അന്യസംസ്ഥാനക്കാരായതിനാൽ കേസന്വേഷണത്തിനും പ്രതികളെ കുടുക്കാനും ക്ളേശിക്കേണ്ടിവരും. എന്തായാലും മുഫാരിസിന്റെ മൊബൈൽ വീണ്ടും പരിശോധിക്കുമെന്നും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വടക്കേക്കാട് എസ്.എച്ച്.ഒ. അമൃത് രംഗൻ പറഞ്ഞു.
മാനഹാനിയുണ്ടാക്കി
തട്ടിപ്പ് നടത്തുന്നവർ
ലോൺ ആപ്പുകൾ വഴി കടം വാങ്ങുന്നയാളുടെ മൊബൈലിലുളള സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവം മാസങ്ങൾക്ക് മുൻപ് തൃശൂരിലുണ്ടായിരുന്നു. അടച്ച പണം കിട്ടിയില്ലെന്ന് പറഞ്ഞ് കടക്കാരന്റെ മൊബൈലിലെ സ്ത്രീകളുടെ ചിത്രങ്ങൾ നഗ്‌നചിത്രമാക്കി പ്രചരിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കിയാണ് അതിലുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നത്. തന്റെ ഫോട്ടോ നഗ്‌നശരീരത്തോട് ചേർത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി തൃശൂരിലെ യുവതിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിലാണ് ലോൺആപ്പ് കമ്പനിക്കാർ പരാതിക്കാരിയായ യുവതിയുടെ ഓഫീസിലെ യുവാവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും മറ്റുമുള്ള ഭിക്ഷാടകരുടെയും നിർദ്ധനരായ കർഷകരുടെയും പേരിൽ മൊബൈൽ സിമ്മും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനാൽ ഏത് അന്വേഷണ ഏജൻസി ശ്രമിച്ചാലും പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.
യുവാവിന്റെ മൊബൈലിൽ ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പ് വഴി രണ്ട് പ്രാവശ്യം പതിനായിരം രൂപയാണ് വായ്പ എടുത്തത്. ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ പണം ലഭിച്ചില്ലെന്നും, വീണ്ടും തുക അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിയായി. തെളിവ് സഹിതം പറഞ്ഞിട്ടും ആപ്പുകാർ അത് പരിഗണിച്ചില്ല. നമ്പർ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റ് നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. ഓഫീസിലെ ചടങ്ങിൽ സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയിൽ പരാതിക്കാരിയായ യുവതിയുമുണ്ടായിരുന്നു. വാട്‌സ് ആപ്പിൽ പ്രൊഫൈലായി യുവതി ഇത് ഉപയോഗിച്ചു. ഈ ഫോട്ടോ ഉപയോഗിച്ചാണ് കമ്പനിക്കാർ, നിരപരാധിയായ യുവതിയുടെ ഫോട്ടോ നഗ്‌നചിത്രമാക്കി യുവാവിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് പ്രചരിപ്പിച്ചത്. പൊലീസ് ഇക്കാര്യം അറിയിച്ചപ്പോൾ യുവാവും അന്തംവിട്ടു. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്. യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ചു നൽകിയ ഇംഗ്ലീഷിലുള്ള സന്ദേശമാണ് പൊലീസിന്റെ അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. ' ലോൺ തുക അടച്ചു തീർന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാൽ ഇക്കാര്യം കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും അറിയിക്കും. ' എന്നായിരുന്നു സന്ദേശം. തുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം ഫോണിൽ നിന്നും കോൺടാക്ട്‌സ്, ഗാലറി എന്നിവ ഇവർ കൈക്കലാക്കുന്നുണ്ട്. സെൽഫി ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ആവശ്യപ്പെടും. ലോൺ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് വലിയൊരു തുക കിഴിച്ച ശേഷം മാത്രമാകും. ലോൺ തിരിച്ചടച്ചാലും, ആപ്പിൽ വരവുവയ്ക്കാതെ തുക മുടങ്ങിയെന്ന പേരിൽ പണവും പലിശയും ആവശ്യപ്പെട്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. വ്യാജ ഐ.ഡികളിൽ നിന്നും വാട്‌സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും സന്ദേശം അയയ്‌ക്കുന്നത്. ഇരയാകുന്നവർ നാണക്കേടോർത്ത് പരാതി പറയില്ല എന്നതു കൊണ്ടു തന്നെ തട്ടിപ്പുകാർക്ക് വളമാകുകയാണെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |