ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി മോദി
വാരണാസി : നദികളിൽ ഒഴുകുന്ന ഇന്ത്യൻ ടൂറിസ്റ്റ് കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന എം.വി ഗംഗാവിലാസ് റിവർ ക്രൂസ് കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു.
ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള നദീജല ടൂറിസം പാതയാണ് കപ്പലിന്റേത്. 51 ദിവസവും 3,200 കിലോമീറ്ററും. ഗംഗാ നദിയിൽ വാരണാസിയിൽ തുടങ്ങുന്ന യാത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങൾ പിന്നിട്ട് ബംഗ്ലാദേശ് വഴി അസമിലെ ദീബ്രുഗഡിൽ അവസാനിക്കും. ഒരാളുടെ മൊത്തം ചെലവ് 13ലക്ഷം രൂപ. കന്നിയാത്രക്കാർ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 പേരാണ്.
ഉത്തരേന്ത്യയിലെ അൻപത് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോക നദീജല വിനോദ സഞ്ചാര ഭൂപടത്തിലേക്ക് കൊണ്ടുവരുന്ന കപ്പൽ വാരണാസിയിൽ വിഡിയോ കോൺഫറൻസ് വഴിയാണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും കലയും ആത്മീയതയും പ്രകൃതി ഭംഗിയും സഞ്ചാരികൾക്ക് പകരുന്നതാവും കപ്പലിന്റെ യാത്ര. കാശിയും സാരാനാഥും പോലുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങളും, അസമിലെ കാടുകളും ബംഗാളിലെ സുന്ദർബനും പൊരാണിക വിജ്ഞാന കേന്ദ്രങ്ങളും കപ്പലിന്റെ സഞ്ചാര പഥത്തിലുണ്ട്.
‘റിവർ ക്രൂസ് ടൂറിസ’ത്തിൽ ആഢംബരത്തിന്റെ പുതിയ യുഗം തുറക്കുന്ന കപ്പലിൽ അത്യാധുനിക കിടപ്പുമുറികളും റെസ്റ്റോറന്റും വിനോദ സൗകര്യങ്ങളും ഉണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പിന്തുണയോടെ സ്വകാര്യ ഏജൻസിയാണ് കപ്പലിന്റെ നടത്തിപ്പ്. അടുത്ത യാത്ര ഇക്കൊല്ലം സെപ്റ്റംബറിലാണ്. അന്തര റിവർ ക്രൂസിന്റെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിംഗ് ഉടൻ തുടങ്ങും.ഇതുൾപ്പെടെ ഉത്തരേന്ത്യയിലെ ആയിരം കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഗംഗാ വിലാസ്
62 മീറ്റർ നീളം
12 മീറ്റർ വീതി
3 ഡെക്കുകൾ
18 സ്വീറ്റുകൾ
36 സഞ്ചാരികൾ.
ഒരാൾക്ക് ദിവസം 25,000 രൂപ
മൊത്തം ചെലവ് 13 ലക്ഷം രൂപ
51 ദിവസം, 3200 കിലോമീറ്റർ
50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും
ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ
വാരാണസിയിൽ ഗംഗാ ആരതി
ഏറ്റവും വലിയ നദീദ്വീപായ അസമിലെ മജുലി
ബീഹാറിൽ പാറ്റ്ന, സാരാനാഥ്
ജാർഖണ്ഡിൽ സാഹിബ്ഗഞ്ച്
ബംഗാളിൽ കൊൽക്കത്ത
ബംഗാൾ ഉൾക്കടലിലെ സുന്ദർബൻ ഡെൽറ്റ
അസമിൽ ഗുവാഹത്തി
ബിഹാർ സ്കൂൾ ഓഫ് യോഗ
വിക്രംശില യൂണിവേഴ്സിറ്റി
കാസിരംഗ ദേശീയ ഉദ്യാനം
ബംഗ്ലാദേശിൽ ഢാക്ക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |