SignIn
Kerala Kaumudi Online
Sunday, 28 April 2024 6.13 PM IST

അഞ്ചാം മത്സരത്തിന് ഗ്രീൻ ഫീൽഡ്

cricket

തിരുവനന്തപുരം : അഞ്ചാമത് അന്താരാഷ്ട്ര മത്സരത്തിനാണ് നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത്. 2015ലെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഈ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിൽ 2017 നവംബർ ഏഴിന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി ട്വന്റി മത്സരമാണ് ആദ്യമായി നടന്നത്. അതിന് ശേഷം ഒരു ഏകദിനവും രണ്ട് ട്വന്റി ട്വന്റികളും കൂടി നടന്നു. 2018ലെ കേരളപ്പിറവി ദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യത്തെ ഏകദിനം.

ഗ്രീൻഫീൽഡിൽ ഇതുവരെ നടന്ന നാലുമത്സങ്ങളിൽ മൂന്നെണ്ണത്തിലും ജയിച്ചത് ഇന്ത്യയാണ്. 2019 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ട്വന്റി ട്വന്റിയിൽ മാത്രമാണ് ഇന്ത്യ ഇവിടെ തോൽവി അറിഞ്ഞത്.

റണ്ണൊഴുകുമോ

വിക്കറ്റ് മഴ പെയ്യുമോ ?

കഴിഞ്ഞ സെപ്തംബറിൽ ഇവിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് ശേഷം ഏറ്റവും കൂടുതൽ ട്രോളുകളുണ്ടായത് പിച്ചിന്റെ പേരിലാണ്. മത്സരത്തിന് മുമ്പ് റണ്ണൊഴുകുന്ന പിച്ചായിരിക്കുമെന്നായിരുന്നു ക്യൂറേറ്ററുടെ അവകാശവാദം. ഓരോ ടീമും 200ലേറെ സ്കോർ ചെയ്യുമെന്ന് കരുതിയിരുന്ന മത്സരത്തിൽ രണ്ട് ടീമുകളും ചേർന്ന് നേടിയത് 216 റൺസാണ്. പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാകാൻ സാദ്ധ്യതയുള്ള പിച്ചാണ് പൊതുവിൽ ഗ്രീൻഫീൽഡിലേത്. കടലിന്റെ സാന്നിദ്ധ്യവും വൈകുന്നേരത്തെ കാറ്റും പെട്ടെന്ന് പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തും.

ഇത്തവണ പരമ്പരയിലെ അവസാന മത്സരമാണ് ഇവിടെ നടക്കുന്നതെങ്കിലും ഇന്ത്യ നേരത്തേ പരമ്പര നേടിക്കഴിഞ്ഞതിനാൽ ആവേശമുണ്ടാകണമെങ്കിൽ സിക്സും ഫോറും പറക്കണം. അതിന് അനുയോജ്യമായ രീതിയിലുള്ള പിച്ചായിരിക്കും അവസാന നിമിഷത്തെ മിനുക്കുപണികളിലൂടെ ഒരുക്കിയെടുക്കുക എന്നാണ് അറിയുന്നത്.

കളി മാണ്ഡ്യ പിച്ചിൽ

ഗ്രീൻഫീൽഡിൽ മൂന്ന് സെന്റർ പിച്ചുകളാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള ക്ലേകൊണ്ട് നിർമ്മിച്ച പിച്ചിലാണ് നാളത്തെ കളി. മറ്റ് രണ്ടു പിച്ചുകളും കേരളത്തിലെ ക്ലേകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാണ്ഡ്യ പിച്ചിലെ ആദ്യ അന്താരാഷ്ട്രാ മത്സരമാണ് ഞായറാഴ്ചത്തേത്. ആഭ്യന്തരമത്സരങ്ങൾ മാത്രമാണ് ഈ പിച്ചിൽ കളിച്ചിട്ടുള്ളത്. റണ്ണൊഴുകുന്ന പിച്ചാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് 300-ലധികം റൺസ് സ്‌കോർചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച വേഗമുള്ള ഔട്ട്ഫീൽഡാണ് ഗ്രീൻഫീൽഡിലേത്. ബി.സി.സി.ഐ. ക്യൂറേറ്റർ പ്രകാശ് ആദവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പിച്ച് പരിശോധിച്ചിരുന്നു.

ടിക്കറ്റ് വിൽപ്പന

പതിയെ ഉയരുന്നു

കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയിലൂടെ ടിക്കറ്റ് വിൽപ്പനയുടെ ആവേശം കുറഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷനെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഇന്നും നാളെയുമായി ഗാലറി നിറയാനുള്ള ആളെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തിൽ അഞ്ചു ശതമാനമായി നിജപ്പെടുത്തിയിരുന്ന വിനോദ നികുതി കോർപ്പറേഷൻ ഇത്തവണ 12 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് വരുത്തി. അതുകൊണ്ടുതന്നെ കഴിഞ്ഞ ട്വന്റി ട്വന്റി മത്സരത്തിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നികുതിയും ഓൺലൈൻ ബുക്കിംഗ് ആപ്പിന്റെ ചാർജും ചേർത്ത് 1650രൂപയ്ക്ക് വാങ്ങിയവർക്ക് ഈ മത്സരത്തിന്റെ ടിക്കറ്റ് 1474.75 രൂപയ്ക്ക് വാങ്ങാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.